Saturday 7 July 2007

വ്യാജ ഭാരതീയര്‍


വൃഥാ അഭിമാനിക്കാന്‍ ഭാരതീയര്‍ക്കുള്ള ത്വര സവിശേഷമാണു.
ലോകത്തെവിടെയെങ്കിലും ആരെങ്കിലും വാര്‍ത്തയില്‍ ഇടം നേടിയാല്‍ ഉടനെ അവര്‍ക്ക്‌ ഭാരതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചികഞ്ഞ്‌ കണ്ടുപിടിക്കാന്‍ മാദ്ധ്യമങ്ങള്‍ ഓട്ടം തുടങ്ങുകയായി. വിദൂരമായി എന്തെങ്കിലും ഒരു പൊട്ട്‌ കിട്ടിയാല്‍ മതി അതിനെ പൊലിപ്പിച്ച്‌ വലുതാക്കാന്‍ പത്രക്കാര്‍ക്കുള്ള വിരുത്‌ വളരെ വലുതാണു.
വൃഥാഭിമാനത്തിന്റെ വായുനിറച്ച്‌ അതിനെ കുറേക്കാലത്തേക്കെങ്കിലും വീര്‍പ്പിച്ച്‌ നിര്‍ത്തിയാലെ പിന്നെ ഒരു സമാധാനമുള്ളു.
തങ്ങള്‍ വിസ്തരിക്കുന്ന വ്യക്തിക്ക്‌ എന്ത്‌ ഭാരതീയതയുണ്ടെന്ന് ചിന്തിക്കാന്‍ ആരും മെനക്കെടാറില്ല. പലരും ഭാരതം കണ്ടിട്ടുപോലുമുള്ളവരല്ല. നമ്മുടെ നാടിന്റെ ചൂടും മഴയും അവര്‍ക്ക്‌ അനുഭവമില്ല. നാട്ടിലെ ഭാഷകള്‍ അവര്‍ക്കറിയില്ല. ഭാരതത്തിലെ കുടുംബബന്ധമോ സാമൂഹിക പശ്ചാത്തലമോ അവരില്‍ പലരും സൂക്ഷിക്കുന്നില്ല. പാരമ്പര്യമായി അവര്‍ക്ക്‌ അവകാശപ്പെടാന്‍ വളരെയൊന്നും ഉണ്ടാവില്ല. പാശ്ചാത്യ നാടുകളില്‍ പാശ്ചാത്യനെപ്പോലെ ജീവിച്ച്‌ കൊണ്ടാണു അവര്‍ ഭാരതത്തെക്കുറിച്ച്‌ അഭിമാനിക്കുന്നത്‌.
ദന്തഗോപുരങ്ങളിലിരുന്ന് അവര്‍ ഭാരതത്തെ പ്രകീര്‍ത്തിക്കുന്നു. മനോഹരമായതും ആത്മാര്‍ത്ഥതയില്ലാത്തതുമായ വാക്കുകള്‍ പത്രക്കാരന്റെ മുഖത്തേക്ക്‌ വലിച്ചെറിയുന്നു. വിലപിടിച്ച രത്നങ്ങള്‍ പോലെ മാദ്ധ്യമങ്ങള്‍ ആ വ്യാജോക്തികളൊക്കെ പെറുക്കിയെടുത്ത്‌ നിരത്തിവയ്ക്കുന്നു. എന്നാല്‍ ഉപേക്ഷിച്ച്‌ കളയുന്ന കുപ്പിച്ചില്ലുകളുടെ വില പോലും അതിനില്ല!നമ്മുടെ നാടിനേയും നാട്ടാരേയും പുശ്ചവും വെറുപ്പുമാണു മിക്കവര്‍ക്കും. ഇന്ത്യക്ക്‌ അനിഷേധ്യമായ ഒരു സാംസ്കാരിക പാരമ്പര്യമുള്ളത്‌ കൊണ്ട്‌ അതിനെ തള്ളിപ്പറയുന്നത്‌ തങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ എന്ന ഭയം കൊണ്ടാണു മിക്ക 'വ്യാജഭാരതീയരും' ഇന്ത്യയെ പുകഴ്ത്തുന്നത്‌. എന്നിട്ടും അവരെ ആദരിക്കുന്നത്‌ ഭാരതീയന്റെ നന്മ! പക്ഷെ അതിനു ഇടം കൊടുക്കുന്ന വര്‍ത്തമാനം പറഞ്ഞ്‌ നടക്കുന്നത്‌ നിയമപുസ്തകത്തില്‍ ഇനിയും ചേര്‍ത്തിട്ടില്ലാത്ത കുറ്റമാകുന്നു. നാമത്‌ തിരിച്ചറിയാനുള്ള സമയം വൈകിയിരിക്കുകയല്ലെ?

No comments: