ലേഖനത്തിലെ വിഷയത്തിനു പറയത്തക്ക പുതുമയൊന്നുമില്ല.ബാംഗ്ലൂര്‍,മംഗലാപുരം,കോയമ്പത്തൂര്‍,ചെന്നൈ തുടങ്ങിയ അയല്‍സംസ്ഥാന നഗരങ്ങളിലേക്ക് പഠനത്തിനും പണിക്കുമായി പോകുന്ന യുവതീയുവാക്കള്‍ ലൈംഗിക അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നു എന്നാണു ലേഖകന്റെ കണ്ടെത്തല്‍.അതിനുള്ള സാഹചര്യവും വഴിയും വിശദമായി കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വഴികാട്ടിപോലെ ആര്‍ക്കുമതുപയോഗിക്കാം.പ്രസിദ്ധീകരണം കാശുകൊടുത്തുവാങ്ങിയാല്‍ അങ്ങനെയൊരു ഗുണമുണ്ട്.
ഏതാണ്ട് പത്തുവര്‍ഷമായി ഈ വിഷയം ജനത്തിന്റെ മനസിലുള്ളതാണു.ഈ ദിശയിലേക്ക് വിരല്‍ചൂണ്ടുന്ന കേസുകള്‍ പലതും മാദ്ധ്യമങ്ങള്‍ അലക്കിത്തീര്‍ത്തതുമാണു.കോടതിയുടെ ഇടപെടല്‍ ഉള്ളതുകൊണ്ടും ഈ ലേഖകന്റെയത്ര അമര്‍ത്തിവയ്ക്കപ്പെട്ട കാമം അതൊക്കെ റിപ്പോര്‍ട്ട് ചെയ്ത പശുക്കള്‍ക്ക് ഇല്ലാതെപോയതുകൊണ്ടും ആ വാര്‍ത്തകള്‍ ഇതുപോലെ പൊട്ടിത്തെറിച്ചില്ല!
മറുനാട്ടിലേക്കു വണ്ടികയറിപ്പോകുന്ന കൗമാരക്കാര്‍ തമ്മില്‍ കണ്ടാലുടന്‍ കിടക്കവിരിച്ചുകിടന്നുകളയും എന്നാണു ലേഖകന്‍ പറയുന്നത്.ഇതുവായിക്കുന്ന അമ്മയച്ഛന്മാരുടെ ചങ്കുകാളിയില്ലെങ്കിലേ അത്ഭുതമുള്ളു.'വന്ദ്യവയോധിക'യുടെ ചെറുമകളുടെ താളില്‍ ഇതൊക്കെ കാണുമ്പോള്‍ വിശ്വസിക്കാനൊരു പ്രത്യേകചോദനയും ഉണ്ടാകും.അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ!ഒരു ന്യൂനപക്ഷം കൗമാരക്കാര്‍ക്കിടയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.ആ ലേഖനം അച്ചടിച്ചുവന്ന പ്രസിദ്ധീകരണം വായിക്കുന്ന സമൂഹത്തിലെ ശ്രേണിയില്‍ ആണു അതുവ്യാപകമെന്നതു നമുക്ക് കാണാം. പത്തുമുപ്പതുകൊല്ലമായി അവര്‍ വഴികാട്ടിയപ്പോള്‍ സ്ത്രീസമൂഹം പച്ചയായ ലൈംഗികാഭസത്തിലേക്കാണു എത്തിച്ചേര്‍ന്നതെന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.
ഒരുകോപ്പിയെങ്കിലും മുന്നില്‍ നിര്‍ത്തണമെന്ന വാശി രൂക്ഷമാകുമ്പോള്‍ ആ പ്രസിദ്ധീകരണം ഇനിയും ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അച്ചടിക്കും.അതു ചിലപ്പോള്‍ കേരളത്തിനുപുറത്തുള്ള സഭാപ്രവര്‍ത്തകരേക്കുറിച്ചോ കന്യാസ്ത്രീകളേക്കുറിച്ചോ ആയാലും അത്ഭുതപ്പെടാനില്ല!പണത്തിനുമീതേ എന്ത് സഭ! എന്തു മതം!!പണം വാരാന്‍ കാമത്തിനപ്പുറം ഒരു 'മദ'മില്ല.
പക്ഷെ അത് അച്ചടിച്ചിട്ട് വായിക്കുമ്പോള്‍ പാവം വായനക്കാരന്റെ മനസിലുണ്ടാകുന്ന പ്രാക്ക് ആരു ഏറ്റുവാങ്ങും?പ്രസിദ്ധീകരണത്തിലെ തിളങ്ങിയിരുന്ന ചില ലേഖകരെങ്കിലും അകാലത്തില്‍ മരിച്ചത് ഇത്തരം പ്രാക്കുകൊണ്ടാണെന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസമാകും.നിര്‍ഭാഗ്യവശാല്‍ ഞാനൊരു അന്ധവിശ്വാസിയായിപ്പോയി.
സ്ത്രീസമൂഹത്തിന്റെ വഴികാട്ടിമാത്രമല്ല സുഹൃത്തുകൂടിയാണാപ്രസിദ്ധീകരണം.ഈ 'സുഹൃത്ത്' രണ്ടുകൊല്ലം മുമ്പ് 'ഡേറ്റിങ്ങി'നെ അനുകൂലിച്ചുകൊണ്ടൊരു ലേഖനവും ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമോ?
സകല പത്രപ്രവര്‍ത്തനമര്യാദയും ലംഘിച്ചുകൊണ്ടാണത് വന്നത്.തയ്യാറാക്കിയ ലേഖകന്റെ പേരില്ല!അനോണിമസ്സ് ആര്‍ട്ടിക്കിള്‍!നിങ്ങള്‍ക്കതിന്റെ വിശദീകരണം ആരോടും തേടാനാവില്ല.കാരണം ലേഖകനില്ലാതെയാണത് വന്നിരിക്കുന്നത്.
അച്ഛനില്ലാത്ത കുട്ടിയേപ്പോലെ.
പത്രനിയമമനുസരിച്ച് അതാരണെഴുതിയതെന്ന് വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കാനാവില്ല.അന്നു ഉത്തേജിപ്പിച്ചവര്‍ ഇന്ന് നടുങ്ങുന്നത് എന്തിനായിരിക്കും?
ചിലസംശയങ്ങള്‍ പ്രബലമാണു.ഏഴെട്ടു വര്‍ഷം മുമ്പുള്ള വിദ്യാഭ്യാസാവസ്ഥയല്ല ഇന്നു കേരളത്തില്‍.അനവധി എഞ്ജിനിയറിംങ്ങ് മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലുണ്ട്.എഞ്ജിനിയറിംഗിനും പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും പലപ്പോഴും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.വിദ്യാഭ്യാസനയത്തിന്റെ കാര്യത്തില്‍ ഗവണ്മെന്റിന്റെ പിടിപ്പുകേടുകൂടിയായപ്പോള്‍ കുട്ടികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരായ രക്ഷിതാക്കള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്.
അതു പ്രധാനമായും ബാധിക്കുന്നത് കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസക്കച്ചവടക്കാരേയാണു.അതില്‍ പള്ളിയും പട്ടക്കാരനും നായരും ഈഴവനും മറുനാടന്‍ മലയാളിയും മദ്യക്കച്ചവടക്കാരനുമൊക്കെയുണ്ട്.പണം ലക്ഷ്യമാക്കിയിറങ്ങിയിരിക്കുന്ന അവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മറുനാട്ടിലേക്ക് ഒഴുകിപ്പോകുന്നത് നഷ്ടമുണ്ടാക്കും.
അതിനൊരു തടയിടണം.സമൂഹത്തെ ഒന്നു ഞെട്ടിച്ചാല്‍ ഈ ഒഴുക്ക് തടയാം.വ്യാജസദാചാരം വച്ചുപുലര്‍ത്തുന്ന മലയാളിയെ വെടിവെച്ചിടാന്‍ പറ്റിയ സാധനം ലൈംഗികതയാണു.
വിശ്വാസ്യതയുള്ള ഒരു മാദ്ധ്യമത്തിലൂടെ അതുനടത്തിയാല്‍ മലയാളി കുറച്ചുകാലത്തേക്കെങ്കിലും ഒന്ന് തരിച്ചുനില്‍ക്കും.
പണത്തിനു ആര്‍ത്തിയുള്ളതും മാദ്ധ്യമമര്യാദകളില്ലാത്തതുമായ ഒരു സ്ഥാപനം ഇതില്‍ ചാടിവീണില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനി,സുഹൃത്തുംവഴികാട്ടിയുമായ പ്രസിദ്ധീകരണം വായിക്കുന്ന ഒരുവള്‍ തന്റെ സ്നേഹിതയുടെ മകനോ മകളോ മറുനാട്ടിലാണു പഠിക്കുന്നതെങ്കില്‍ അവരെ കാണുന്നത് ഏത് കണ്ണുകൊണ്ടായിരിക്കും?
നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അവധിക്കാലങ്ങളിലൊക്കെ ഒരുമിച്ച് യാത്രചെയ്യാറുണ്ട്.ഇനി അതൊക്കെ ചിത്രീകരിക്കപ്പെടുക ഏതുവിധത്തിലായിരിക്കും?
പല വിവാഹങ്ങളും ഇനി മാറിപ്പോകില്ലെ?
കാശുള്ള കാമാതുരന്മാര്‍ ഇനി മറുനാട്ടിലേക്ക് വിമാനം കയറില്ലെ?നല്ല തൊട്ടാല്‍ പൊട്ടുന്ന ഇണകള്‍ക്കായി.കേരളത്തിലാണെങ്കില്‍ അതിനൊക്കെ എന്തൊരു ടെന്‍ഷനാണു.ചിലപ്പോള്‍ പെണ്‍ വാണിഭം വരെ അതൊക്കെ എത്തിക്കൂടെന്നില്ല!ബാംഗ്ലൂരിലേക്കോ, ചെന്നെയിലേക്കോ പോയാല്‍ നോ പ്രോബ്ലം!
ഇത്രയുമൊക്കെ വരുത്തി വച്ചിട്ടാണു ലേഖകന്‍ പറയുന്നത്,'നമ്മുടെ മക്കള്‍ക്ക് ഈ ഗതിവരാതിരിക്കട്ടെ'യെന്ന്.ഇവിടെയാണു ഈ കുറിപ്പിന്റെ തുടക്കത്തിലെ വരിയുടെ പ്രസക്തി.
ഈ ലേഖനം വായിച്ചാല്‍ പ്രസിദ്ധീകരണത്തിന്റെ കാരണവരായാല്‍പ്പോലും അത് പറയും.പക്ഷെ ഏതുപത്രമുതലാളിയാണു സ്വന്തം പത്രം വായിക്കുന്നത്?
നമ്മുടെ ജീവിതത്തേയും സമൂഹത്തേയും പുഴുക്കുത്തേല്‍പ്പിക്കുന്ന ഇത്തരം മാദ്ധ്യമകീടങ്ങളെ എത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ നശിപ്പിക്കാന്‍ കഴിയും? നാം അതാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുതോന്നുന്നു.അത്തരം എന്തെങ്കിലും നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ ദയവായി പറഞ്ഞു തരു.വളര്‍ന്നുവരുന്ന ഒരു മകള്‍ എനിക്കുമുണ്ട്.
മലയാളിപ്പെങ്കുട്ടികള്‍ ചാരിത്ര ബോധമില്ലാത്തവരാണെന്നു സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇനി അടുത്ത ബിസിനസ്സ് നേരിട്ട് ചെയ്യാം.സെക്സ് ടൂറിസം.
ആഗോളീകരണത്തിന്റെ വക്താക്കള്‍ക്ക് അതില്‍ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ.അതിനായൊരു പാക്കേജും അതിന്റെ കൂപ്പണ്‍ പ്രസാദ്ധീകരണം വഴിയും നല്‍കാവുന്നതേയുള്ളു.ഫ്രിഡ്ജും ടീവിയും സാരിയുമൊക്കെ ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ടല്ലോ.ന്യായമായും മറ്റുചരക്കുകളിലേക്കും പ്രവേശിക്കാം.(ദൈവമേ,ഇതു അവര്‍ കാണല്ലെ.ഇനി ഇങ്ങനെ ഒരു പദ്ധതി അവരുടെ മനസ്സില്‍ ഇല്ലായെങ്കില്‍ ഇതുകണ്ട് ഉത്തേജിതരായാല്‍ അതിന്റെ പാപം എന്റെ തലയില്‍ വീഴില്ലെ)
ഇനി,കണ്ടുമുട്ടുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ഒരു ചോദ്യമുണ്ടാകും. 'വൈകിട്ടെന്താ പരിപാടി' പോലെ
"മോളെവിടെയാ പഠിക്കുന്നത്?ബാംഗ്ലൂരിലാണോ?"
സുഹൃത്തും വഴികാട്ടിയുമായ പ്രസിദ്ധീകരണം നമ്മുടെ സ്ത്രീസമൂഹത്തെ ആ ദിശയിലേക്കാണു നയിക്കുന്നത് എന്നുതോന്നുന്നു.
എന്താ നിങ്ങടെ അഭിപ്രായം?
വക്രഗതി:
ഒരു വനിതയെ മറ്റൊരു വനിത നശിപ്പിച്ചാല്‍ അവളെ തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തണമെന്ന് മനുസ്മൃതി. ഇന്ന് നിലനില്‍ക്കുന്ന കോഡ് മനുസ്മൃതിയായിരുന്നെങ്കില്‍ വനിതാപ്രസിദ്ധീകരണങ്ങളുടെ പത്രാധിപമാരുടെ തലയൊക്കെ മൊട്ടയായിരുന്നേനെ.തെരുവില്‍ നിന്ന് ആപ്പീസില്‍പോകാന്‍ നേരവും കിട്ടില്ല. ഈ പ്രസിദ്ധീകരണങ്ങള്‍ നോക്കി അതില്‍ പറയുന്നപോലെ മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കാര്യവും തഥൈവ.കുട്ടികളില്‍ ലൈംഗിക അരാജകത്വം വളര്‍ന്നെങ്കില്‍ അതിനു ഉത്തരവാദി അമ്മമാര്‍ മാത്രമാണു.അവര്‍ക്കുള്ള ശിക്ഷ മനുസ്മൃതി മാത്രം പോര ഗരുഡപുരാണം കൂടി നോക്കി കൊടുക്കണം. ഇതിത്ര താമസിച്ചുപോയതില്‍ ക്ഷമിക്കണം.മനഃപൂര്‍വ്വമാണു.ടി ലക്കം ന്യൂസ് സ്റ്റാന്റില്‍ നിന്ന് ഒഴിഞ്ഞിട്ടു വേണം ഈ കുറിപ്പുവരേണ്ടതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു.അല്ലെങ്കില്‍ മുഴുവന്‍ ലേഖനവും വായിക്കാന്‍ 'സംഗതി' കാശുകൊടുത്തുമേടിക്കാനിടയുണ്ട്.അതുപാടില്ല.നമ്മളായിട്ട് അതിന്റെ പേരില്‍ 10 പൈ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്.ഇനിയിപ്പോള്‍ 10 രൂപക്ക് 5 മാസിക എന്ന നിലയില്‍ അതു വാങ്ങാന്‍ കിട്ടും. വേണമെങ്കില്‍ വാങ്ങി നോക്കിക്കോളൂ. പക്ഷെ വായിച്ചിട്ട് ഉടന്‍ തന്നെ സാധനം നശിപ്പിക്കണം.അമ്മപെങ്ങന്മാര്‍ ഉള്ള വീട്ടില്‍ കയറ്റാന്‍ കൊള്ളുന്നതല്ല സംഗതി.