Wednesday 23 July 2008

അണുവഴി - പുതിയ പെരുവഴി?

എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്തു വിശ്വാസമാണു ഗവണ്‍മന്റ്‌ നേടിയിരിക്കുന്നത്‌? സാങ്കേതികമായി കാര്യം ശരിയായിരിക്കാം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. അതില്‍ ഭൂരിപക്ഷം ഒരു വിഭാഗത്തിനു കിട്ടി. അത്രയും ശരിയാണു. പക്ഷെ അത്‌ ജനത്തിന്റെ മനോഗതമാണോ?
ആണവനിലയങ്ങളേക്കുറിച്ചോ അണുശക്തിയെക്കുറിച്ചോ അറിയുന്നവര്‍ എത്ര പേര്‍ കാണും? 100 കോടിയാണു ഇന്ത്യയുടെ ജനസംഖ്യ. അതില്‍ അണുശക്തിയെക്കുറിച്ച്‌ അറിവുള്ളവര്‍ എത്ര പേരുണ്ട്‌? അവര്‍ തന്നെ അഭിപ്രായഭിന്നതയിലാണു. ഇന്നലെ നാം അത്‌ കണ്ടു.
വ്യക്തിപരമായി എനിക്ക്‌ ഈ അണുനിലയങ്ങളെ പേടിയാണു. കാരണം വലിയ അപകടസാധ്യതയുള്ള സാധനമാണു അതെന്നാണു പറയുന്നത്‌. ചെലപ്പോള്‍ അത്‌ ശരിയല്ലായിരിക്കും. ഒട്ടും അപകടം കാണില്ല. ആരെങ്കിലും നമ്മെ പറഞ്ഞ്‌ പേടിപ്പിക്കുന്നതായിരിക്കും. നമുക്ക്‌ ഉപകാരപ്പെടുന്നതും വ്യവസായ മത്സരങ്ങള്‍ കാരണം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായിരിക്കും അണുനിലയങ്ങള്‍. പ്രധാനമന്ത്രി അങ്ങനെയാണല്ല്ലോ പറയുന്നത്‌. ആണവനിലയങ്ങള്‍ സ്ഥാപിച്ച്‌ കഴിഞ്ഞാല്‍ ഭാരതത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിച്ചു എന്നാണു അദ്ദേഹം നല്‍കുന്ന ഉറപ്പ്‌. അത്‌ സത്യമാകട്ടെ.
പിന്നെ അവശേഷിക്കുന്നത്‌ ചെര്‍ണൊബില്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്നാണു. നാം അത്‌ വിശ്വസിക്കണ്ട. വിധിവിശ്വാസികളാണു ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല. പൊട്ടിത്തെറിക്കാനുള്ള ആണവനിലയങ്ങളാണെങ്കില്‍ പൊട്ടിത്തെറിച്ചിരിക്കും.
ശുദ്ധജലം കിട്ടാതെയും വേണ്ടത്ര ഭക്ഷണമില്ലാതെയും മരിക്കുന്ന ഇന്ത്യക്കാരെത്രയാ? സ്വയം അപകടം വരുത്തി വയ്ക്കുന്നവരേക്കുറിച്ചാണെങ്കില്‍ തീവണ്ടിക്ക്‌ മുകളിലിരുന്ന് യാത്രചെയ്യുന്നവരെത്ര? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും സന്യാസിമാരും പറഞ്ഞിട്ട്‌ തെരുവിലിറങ്ങി തലതല്ലി ചാകുന്നവര്‍? മദ്യപിച്ചും പുകവലിച്ചും പാന്‍ ചവച്ചും മരിക്കുന്നവര്‍. അങ്ങനെ ചെയ്യുമ്പോള്‍ നാം നികുതിയായും കച്ചവടക്കാരന്റെ ലാഭം വഴി തെരഞ്ഞെടുപ്പ്‌ ഫണ്ടായും എത്ര കോടികളാണു നമ്മുടെ ജനകീയ ജനാധിപത്യ നേതൃത്വത്തിനു മടക്കിക്കൊടുക്കുന്നത്‌?
അപ്പോള്‍ മരിക്കാന്‍ അവര്‍ നമുക്ക്‌ പുതിയൊരു സംവിധാനം - അണുശക്തി - ഒരുക്കിത്തരുമ്പോള്‍ അവരോട്‌ നന്ദി പറയുകയല്ലെ വേണ്ടത്‌? അതിലൂടെ നാം അവര്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന നികുതി എത്രയും വേഗം തിരികെ നല്‍കി ഈ മായയില്‍ നിന്ന് മോചിതമാകുകയല്ലെ വേണ്ടത്‌?അതിനിടയില്‍ വിശ്വാസം തേടാനുള്ള ചെലവ്‌ ദുര്‍വ്യയമായിപ്പോയി. അതൊഴിവാക്കാനുള്ള സന്മസ്‌ കാണിക്കേണ്ടിയിരുന്നു.