Saturday 30 June 2007

ഭാരതമേ, എന്‍ ഭാരതമേ!

“ഇന്ത്യ കേവലം ഒരു ഭൂമിശാസ്ത്രമോ ചരിത്രമോ അല്ല. അതൊരു ദേശീയ രാഷ്ട്രമോ രാജ്യമോ ഭൂവിഭാഗമോ അല്ല......അതൊരു ഉല്‍പ്രേക്ഷയും കവിതയുമാകുന്നു......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചില സവിശേഷ ഊര്‍ജ്ജമണ്ഡലത്താല്‍ പ്രകമ്പിതമാണു ഇന്ത്യ."
ഓഷോ
(ഇന്ത്യാ എന്‍ പ്രിയങ്കരിയില്‍)

“ലോകത്തെ പുതിയ വിശേഷങ്ങളെല്ലാം ഇന്ത്യയിലാണു സംഭവിക്കുന്നത്‌. അതറിയാന്‍ അതിയായ ആകാംഷയോടെ ലോകം ഇന്ത്യയെ ഉറ്റ്‌ നോക്കുകയാണു."
പ്രൊ. ശ്രീനാഥ്‌ ശ്രീനിവാസന്‍
(കൊളംബിയാ യൂണിവേര്‍സിറ്റിയിലെ ജേണലിസം ഗുരു; അഭിമുഖം കലാകൗമുദിയുടെ 1660-ആം ലക്കത്തില്‍)
.........അങ്ങനെയിരിക്കെ നാം മെയില്‍ നെഴ്സിങ്ങും എഞ്ജിനീയറിങ്ങും പത്രപ്രവര്‍ത്തനവുമൊക്കെ പഠിച്ച്‌ അവിടേക്ക്‌ കുടിയേറുന്നു!! സായിപ്പോ, ഇവിടെ വന്ന് സകല ആശ്രമത്തിലും കയറി വെള്ളം കോരുകയും, പാത്രം മെഴുക്കുകയും, പശുവിനെ തീറ്റുകയും, പാടത്ത്‌ പണിക്ക്‌ പോവുകയും ചെയ്യുന്നു. ശിവ! ശിവ!!

ആരും ഉള്ളിലേക്ക് നോക്കുന്നില്ല

"സ്മൃതികളും ശ്രുതികളും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമ്പോള്‍ സ്മൃതികളെ തള്ളി ശ്രുതികളെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് സ്വാമി തത്ത്വമയാനന്ദ ചൂണ്ടിക്കാട്ടിയത്‌ ശ്രദ്ധേയമാണു.
ക്രി.മുന്‍പ്‌ 600-500 കാലഘട്ടത്തില്‍ രൂപംകൊണ്ടതെന്ന് കരുതപ്പെടുന്ന മനുസ്മൃതിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവരാണു ഇവിടുത്തെ യാഥാസ്ഥിതികര്‍.
ഹിന്ദുമതത്തിന്റെ തീരാശാപമായ ജാതിവ്യവസ്ഥ, അതില്‍ എല്ലാ ഭീകരതകളോടുകൂടി ഇവിടെ താണ്ഡവമാടിയതിന്റെ കാരണവും മറ്റൊന്നല്ല...."

(ഡി. പ്രദീപ്‌ കുമാര്‍, (അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍ എന്ന ലേഖനസമാഹാരത്തില്‍. ലേഖകന്‍ കോഴിക്കോട്‌ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവാണു.)

അധികമാരും ചൂണ്ടിക്കാണിക്കാത്തദിശയിലെക്കാണു ലേഖകന്‍ വിരല്‍ചൂണ്ടുന്നത്‌.
ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാനാവില്ല. വൈദികകാലത്ത്‌ ജ്ഞാനമായിരുന്നു പരമപദം.അതു കുടികൊണ്ടിരുന്ന ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരും.
അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. അറിവ്‌ വേണ്ടവര്‍ ആ പാദങ്ങളില്‍ നിവസിച്ചു. നീട്ടിയപാത്രമനുസരിച്ച്‌ അവര്‍ അറിവ്‌ പകര്‍ന്നു.
അതു നുകര്‍ന്ന മനുഷ്യര്‍ ശാന്തിയും ശാന്തിയും സമാധാനവും അനുഭവിച്ച്‌ തൃപ്തരായി ജീവിച്ചു. ആത്മീയത വിലവിവര‍പ്പട്ടിക എഴുതിവച്ച്‌ കച്ചവടം ചെയ്യാമെന്നായപ്പോള്‍ ജ്ഞാനമുപേക്ഷിച്ചു നാം ആഡംബരങ്ങളില്‍ മുഴുകി. അവയെ നിയന്ത്രിക്കുവാന്‍ 'കോഡുകള്‍' പലതും രൂപം കൊണ്ടു. വിവാദങ്ങളിലൂടെ അതിന്ന് തുടരുകയും ചെയ്യുന്നു. ദൈവമോ ആചാരമോ മുഖ്യമെന്ന് ആരും ചിന്തിക്കുന്നില്ല!

Thursday 28 June 2007

യൊഷിദോ കെങ്കോ പറയുന്നത്....

ബുദ്ധഭഗവാനില്‍ ഭക്തിയുറപ്പിച്ചുകൊണ്ട്‌ വിജനമായ പര്‍വ്വതപ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ ഒരിക്കലും ആയാസകരമായിത്തോന്നുകയില്ല.
എന്നല്ല അതു, നമ്മുടെ ചിന്തകളെ മൂടുന്ന മേഘപടലങ്ങളെ ആട്ടിപ്പായിച്ചിട്ട്‌ മനോവൃത്തികളെ പാവനവും ശാന്തഗംഭീരവും ആക്കിത്തീര്‍ക്കുകയും ചെയ്യും.
യോഷിദോ കെങ്കോ (1283-1350)
വിഖ്യാതനായ ബുദ്ധസന്യാസി
നമുക്ക്‌ ചുറ്റും വന്ന് വീഴുന്ന വാര്‍ത്താജാലങ്ങള്‍ കാണുമ്പോള്‍ കെങ്കോ സന്യാസിയിപ്പോലെ എതെങ്കിലും വിദൂരസ്ഥലങ്ങളിലേക്ക്‌ ഓടിപ്പോകാന്‍ തോന്നുന്നു. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്നിലേക്ക്‌ തിരിഞ്ഞിരിക്കുന്ന സത്യം ആരും തിരിച്ചറിയുന്നില്ല.