Friday 10 August 2007

മോളേ പഠിക്കുന്നതെവിടെയാ? ബാംഗ്ലൂരിലാണോ?

'തരവഴികേടുകാണിക്കുമ്പോള്‍ തലേന്നേ പറയണ' മെന്ന് നാട്ടിമ്പുറത്തെ പഴയകാരണവന്മാര്‍ പറയാറുണ്ട്‌.(കു)പ്രസിദ്ധമായ ഒരു വനിതാ പ്രസിദ്ധീകരണത്തില്‍ ഈ ചൊല്ല് ഓര്‍മ്മപ്പെടുത്തുന്ന ഒരു ലേഖനം കാണാം.'ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്‌' എന്നു താലികെട്ടിയാണു അതുപ്രസിദ്ധീകരിച്ചിരിക്കുന്നത്‌.അതുവായിച്ചാല്‍ അക്ഷരാര്‍ദ്ധത്തില്‍ നാം ഞെട്ടും.ലേഖനത്തിലെ വിഷയമോര്‍ത്താവില്ല ആ ഞെട്ടല്‍.ലൈംഗികാഭാസം എഴുതിയും അച്ചടിച്ചും വൈകാരികമൂര്‍ഛ അനുഭവിക്കുന്ന പുതിയ മാദ്ധ്യമതലമുറയെക്കണ്ടാകും ആ ഞെട്ടല്‍ ഉണ്ടാവുക.
ലേഖനത്തിലെ വിഷയത്തിനു പറയത്തക്ക പുതുമയൊന്നുമില്ല.ബാംഗ്ലൂര്‍,മംഗലാപുരം,കോയമ്പത്തൂര്‍,ചെന്നൈ തുടങ്ങിയ അയല്‍സംസ്ഥാന നഗരങ്ങളിലേക്ക്‌ പഠനത്തിനും പണിക്കുമായി പോകുന്ന യുവതീയുവാക്കള്‍ ലൈംഗിക അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തുന്നു എന്നാണു ലേഖകന്റെ കണ്ടെത്തല്‍.അതിനുള്ള സാഹചര്യവും വഴിയും വിശദമായി കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു വഴികാട്ടിപോലെ ആര്‍ക്കുമതുപയോഗിക്കാം.പ്രസിദ്ധീകരണം കാശുകൊടുത്തുവാങ്ങിയാല്‍ അങ്ങനെയൊരു ഗുണമുണ്ട്‌.
ഏതാണ്ട്‌ പത്തുവര്‍ഷമായി ഈ വിഷയം ജനത്തിന്റെ മനസിലുള്ളതാണു.ഈ ദിശയിലേക്ക്‌ വിരല്‍ചൂണ്ടുന്ന കേസുകള്‍ പലതും മാദ്ധ്യമങ്ങള്‍ അലക്കിത്തീര്‍ത്തതുമാണു.കോടതിയുടെ ഇടപെടല്‍ ഉള്ളതുകൊണ്ടും ഈ ലേഖകന്റെയത്ര അമര്‍ത്തിവയ്ക്കപ്പെട്ട കാമം അതൊക്കെ റിപ്പോര്‍ട്ട്‌ ചെയ്ത പശുക്കള്‍ക്ക്‌ ഇല്ലാതെപോയതുകൊണ്ടും ആ വാര്‍ത്തകള്‍ ഇതുപോലെ പൊട്ടിത്തെറിച്ചില്ല!
മറുനാട്ടിലേക്കു വണ്ടികയറിപ്പോകുന്ന കൗമാരക്കാര്‍ തമ്മില്‍ കണ്ടാലുടന്‍ കിടക്കവിരിച്ചുകിടന്നുകളയും എന്നാണു ലേഖകന്‍ പറയുന്നത്‌.ഇതുവായിക്കുന്ന അമ്മയച്ഛന്മാരുടെ ചങ്കുകാളിയില്ലെങ്കിലേ അത്ഭുതമുള്ളു.'വന്ദ്യവയോധിക'യുടെ ചെറുമകളുടെ താളില്‍ ഇതൊക്കെ കാണുമ്പോള്‍ വിശ്വസിക്കാനൊരു പ്രത്യേകചോദനയും ഉണ്ടാകും.അവര്‍ ചെയ്യുന്നത്‌ എന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ!ഒരു ന്യൂനപക്ഷം കൗമാരക്കാര്‍ക്കിടയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്‌.ആ ലേഖനം അച്ചടിച്ചുവന്ന പ്രസിദ്ധീകരണം വായിക്കുന്ന സമൂഹത്തിലെ ശ്രേണിയില്‍ ആണു അതുവ്യാപകമെന്നതു നമുക്ക്‌ കാണാം. പത്തുമുപ്പതുകൊല്ലമായി അവര്‍ വഴികാട്ടിയപ്പോള്‍ സ്ത്രീസമൂഹം പച്ചയായ ലൈംഗികാഭസത്തിലേക്കാണു എത്തിച്ചേര്‍ന്നതെന്നതില്‍ അവര്‍ക്ക്‌ അഭിമാനിക്കാം.
ഒരുകോപ്പിയെങ്കിലും മുന്നില്‍ നിര്‍ത്തണമെന്ന വാശി രൂക്ഷമാകുമ്പോള്‍ ആ പ്രസിദ്ധീകരണം ഇനിയും ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അച്ചടിക്കും.അതു ചിലപ്പോള്‍ കേരളത്തിനുപുറത്തുള്ള സഭാപ്രവര്‍ത്തകരേക്കുറിച്ചോ കന്യാസ്ത്രീകളേക്കുറിച്ചോ ആയാലും അത്ഭുതപ്പെടാനില്ല!പണത്തിനുമീതേ എന്ത്‌ സഭ! എന്തു മതം!!പണം വാരാന്‍ കാമത്തിനപ്പുറം ഒരു 'മദ'മില്ല.
പക്ഷെ അത്‌ അച്ചടിച്ചിട്ട്‌ വായിക്കുമ്പോള്‍ പാവം വായനക്കാരന്റെ മനസിലുണ്ടാകുന്ന പ്രാക്ക്‌ ആരു ഏറ്റുവാങ്ങും?പ്രസിദ്ധീകരണത്തിലെ തിളങ്ങിയിരുന്ന ചില ലേഖകരെങ്കിലും അകാലത്തില്‍ മരിച്ചത്‌ ഇത്തരം പ്രാക്കുകൊണ്ടാണെന്ന് പറഞ്ഞാല്‍ അത്‌ അന്ധവിശ്വാസമാകും.നിര്‍ഭാഗ്യവശാല്‍ ഞാനൊരു അന്ധവിശ്വാസിയായിപ്പോയി.
സ്ത്രീസമൂഹത്തിന്റെ വഴികാട്ടിമാത്രമല്ല സുഹൃത്തുകൂടിയാണാപ്രസിദ്ധീകരണം.ഈ 'സുഹൃത്ത്‌' രണ്ടുകൊല്ലം മുമ്പ്‌ 'ഡേറ്റിങ്ങി'നെ അനുകൂലിച്ചുകൊണ്ടൊരു ലേഖനവും ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നത്‌ ഓര്‍ക്കുന്നുണ്ടാകുമോ?
സകല പത്രപ്രവര്‍ത്തനമര്യാദയും ലംഘിച്ചുകൊണ്ടാണത്‌ വന്നത്‌.തയ്യാറാക്കിയ ലേഖകന്റെ പേരില്ല!അനോണിമസ്സ്‌ ആര്‍ട്ടിക്കിള്‍!നിങ്ങള്‍ക്കതിന്റെ വിശദീകരണം ആരോടും തേടാനാവില്ല.കാരണം ലേഖകനില്ലാതെയാണത്‌ വന്നിരിക്കുന്നത്‌.
അച്ഛനില്ലാത്ത കുട്ടിയേപ്പോലെ.
പത്രനിയമമനുസരിച്ച്‌ അതാരണെഴുതിയതെന്ന് വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കാനാവില്ല.അന്നു ഉത്തേജിപ്പിച്ചവര്‍ ഇന്ന് നടുങ്ങുന്നത്‌ എന്തിനായിരിക്കും?
ചിലസംശയങ്ങള്‍ പ്രബലമാണു.ഏഴെട്ടു വര്‍ഷം മുമ്പുള്ള വിദ്യാഭ്യാസാവസ്ഥയല്ല ഇന്നു കേരളത്തില്‍.അനവധി എഞ്ജിനിയറിംങ്ങ്‌ മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലുണ്ട്‌.എഞ്ജിനിയറിംഗിനും പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും പലപ്പോഴും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.വിദ്യാഭ്യാസനയത്തിന്റെ കാര്യത്തില്‍ ഗവണ്മെന്റിന്റെ പിടിപ്പുകേടുകൂടിയായപ്പോള്‍ കുട്ടികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരായ രക്ഷിതാക്കള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക്‌ പോയിട്ടുണ്ട്‌.
അതു പ്രധാനമായും ബാധിക്കുന്നത്‌ കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസക്കച്ചവടക്കാരേയാണു.അതില്‍ പള്ളിയും പട്ടക്കാരനും നായരും ഈഴവനും മറുനാടന്‍ മലയാളിയും മദ്യക്കച്ചവടക്കാരനുമൊക്കെയുണ്ട്‌.പണം ലക്ഷ്യമാക്കിയിറങ്ങിയിരിക്കുന്ന അവര്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ മറുനാട്ടിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ നഷ്ടമുണ്ടാക്കും.
അതിനൊരു തടയിടണം.സമൂഹത്തെ ഒന്നു ഞെട്ടിച്ചാല്‍ ഈ ഒഴുക്ക്‌ തടയാം.വ്യാജസദാചാരം വച്ചുപുലര്‍ത്തുന്ന മലയാളിയെ വെടിവെച്ചിടാന്‍ പറ്റിയ സാധനം ലൈംഗികതയാണു.
വിശ്വാസ്യതയുള്ള ഒരു മാദ്ധ്യമത്തിലൂടെ അതുനടത്തിയാല്‍ മലയാളി കുറച്ചുകാലത്തേക്കെങ്കിലും ഒന്ന് തരിച്ചുനില്‍ക്കും.
പണത്തിനു ആര്‍ത്തിയുള്ളതും മാദ്ധ്യമമര്യാദകളില്ലാത്തതുമായ ഒരു സ്ഥാപനം ഇതില്‍ ചാടിവീണില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനി,സുഹൃത്തുംവഴികാട്ടിയുമായ പ്രസിദ്ധീകരണം വായിക്കുന്ന ഒരുവള്‍ തന്റെ സ്നേഹിതയുടെ മകനോ മകളോ മറുനാട്ടിലാണു പഠിക്കുന്നതെങ്കില്‍ അവരെ കാണുന്നത്‌ ഏത്‌ കണ്ണുകൊണ്ടായിരിക്കും?
നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അവധിക്കാലങ്ങളിലൊക്കെ ഒരുമിച്ച്‌ യാത്രചെയ്യാറുണ്ട്‌.ഇനി അതൊക്കെ ചിത്രീകരിക്കപ്പെടുക ഏതുവിധത്തിലായിരിക്കും?
പല വിവാഹങ്ങളും ഇനി മാറിപ്പോകില്ലെ?
കാശുള്ള കാമാതുരന്മാര്‍ ഇനി മറുനാട്ടിലേക്ക്‌ വിമാനം കയറില്ലെ?നല്ല തൊട്ടാല്‍ പൊട്ടുന്ന ഇണകള്‍ക്കായി.കേരളത്തിലാണെങ്കില്‍ അതിനൊക്കെ എന്തൊരു ടെന്‍ഷനാണു.ചിലപ്പോള്‍ പെണ്‍ വാണിഭം വരെ അതൊക്കെ എത്തിക്കൂടെന്നില്ല!ബാംഗ്ലൂരിലേക്കോ, ചെന്നെയിലേക്കോ പോയാല്‍ നോ പ്രോബ്ലം!
ഇത്രയുമൊക്കെ വരുത്തി വച്ചിട്ടാണു ലേഖകന്‍ പറയുന്നത്‌,'നമ്മുടെ മക്കള്‍ക്ക്‌ ഈ ഗതിവരാതിരിക്കട്ടെ'യെന്ന്.ഇവിടെയാണു ഈ കുറിപ്പിന്റെ തുടക്കത്തിലെ വരിയുടെ പ്രസക്തി.
ഈ ലേഖനം വായിച്ചാല്‍ പ്രസിദ്ധീകരണത്തിന്റെ കാരണവരായാല്‍പ്പോലും അത്‌ പറയും.പക്ഷെ ഏതുപത്രമുതലാളിയാണു സ്വന്തം പത്രം വായിക്കുന്നത്‌?
നമ്മുടെ ജീവിതത്തേയും സമൂഹത്തേയും പുഴുക്കുത്തേല്‍പ്പിക്കുന്ന ഇത്തരം മാദ്ധ്യമകീടങ്ങളെ എത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ നശിപ്പിക്കാന്‍ കഴിയും? നാം അതാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുതോന്നുന്നു.അത്തരം എന്തെങ്കിലും നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ ദയവായി പറഞ്ഞു തരു.വളര്‍ന്നുവരുന്ന ഒരു മകള്‍ എനിക്കുമുണ്ട്‌.
മലയാളിപ്പെങ്കുട്ടികള്‍ ചാരിത്ര ബോധമില്ലാത്തവരാണെന്നു സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇനി അടുത്ത ബിസിനസ്സ്‌ നേരിട്ട്‌ ചെയ്യാം.സെക്സ്‌ ടൂറിസം.
ആഗോളീകരണത്തിന്റെ വക്താക്കള്‍ക്ക്‌ അതില്‍ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ.അതിനായൊരു പാക്കേജും അതിന്റെ കൂപ്പണ്‍ പ്രസാദ്ധീകരണം വഴിയും നല്‍കാവുന്നതേയുള്ളു.ഫ്രിഡ്ജും ടീവിയും സാരിയുമൊക്കെ ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ടല്ലോ.ന്യായമായും മറ്റുചരക്കുകളിലേക്കും പ്രവേശിക്കാം.(ദൈവമേ,ഇതു അവര്‍ കാണല്ലെ.ഇനി ഇങ്ങനെ ഒരു പദ്ധതി അവരുടെ മനസ്സില്‍ ഇല്ലായെങ്കില്‍ ഇതുകണ്ട്‌ ഉത്തേജിതരായാല്‍ അതിന്റെ പാപം എന്റെ തലയില്‍ വീഴില്ലെ)
ഇനി,കണ്ടുമുട്ടുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ഒരു ചോദ്യമുണ്ടാകും. 'വൈകിട്ടെന്താ പരിപാടി' പോലെ
"മോളെവിടെയാ പഠിക്കുന്നത്‌?ബാംഗ്ലൂരിലാണോ?"
സുഹൃത്തും വഴികാട്ടിയുമായ പ്രസിദ്ധീകരണം നമ്മുടെ സ്ത്രീസമൂഹത്തെ ആ ദിശയിലേക്കാണു നയിക്കുന്നത്‌ എന്നുതോന്നുന്നു.
എന്താ നിങ്ങടെ അഭിപ്രായം?
വക്രഗതി:
ഒരു വനിതയെ മറ്റൊരു വനിത നശിപ്പിച്ചാല്‍ അവളെ തല മൊട്ടയടിച്ച്‌ തെരുവിലൂടെ നടത്തണമെന്ന് മനുസ്മൃതി. ഇന്ന് നിലനില്‍ക്കുന്ന കോഡ്‌ മനുസ്മൃതിയായിരുന്നെങ്കില്‍ വനിതാപ്രസിദ്ധീകരണങ്ങളുടെ പത്രാധിപമാരുടെ തലയൊക്കെ മൊട്ടയായിരുന്നേനെ.തെരുവില്‍ നിന്ന് ആപ്പീസില്‍പോകാന്‍ നേരവും കിട്ടില്ല. ഈ പ്രസിദ്ധീകരണങ്ങള്‍ നോക്കി അതില്‍ പറയുന്നപോലെ മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കാര്യവും തഥൈവ.കുട്ടികളില്‍ ലൈംഗിക അരാജകത്വം വളര്‍ന്നെങ്കില്‍ അതിനു ഉത്തരവാദി അമ്മമാര്‍ മാത്രമാണു.അവര്‍ക്കുള്ള ശിക്ഷ മനുസ്മൃതി മാത്രം പോര ഗരുഡപുരാണം കൂടി നോക്കി കൊടുക്കണം.
ഇതിത്ര താമസിച്ചുപോയതില്‍ ക്ഷമിക്കണം.മനഃപൂര്‍വ്വമാണു.ടി ലക്കം ന്യൂസ്‌ സ്റ്റാന്റില്‍ നിന്ന് ഒഴിഞ്ഞിട്ടു വേണം ഈ കുറിപ്പുവരേണ്ടതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു.അല്ലെങ്കില്‍ മുഴുവന്‍ ലേഖനവും വായിക്കാന്‍ 'സംഗതി' കാശുകൊടുത്തുമേടിക്കാനിടയുണ്ട്‌.അതുപാടില്ല.നമ്മളായിട്ട്‌ അതിന്റെ പേരില്‍ 10 പൈ അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കരുത്‌.ഇനിയിപ്പോള്‍ 10 രൂപക്ക്‌ 5 മാസിക എന്ന നിലയില്‍ അതു വാങ്ങാന്‍ കിട്ടും. വേണമെങ്കില്‍ വാങ്ങി നോക്കിക്കോളൂ. പക്ഷെ വായിച്ചിട്ട്‌ ഉടന്‍ തന്നെ സാധനം നശിപ്പിക്കണം.അമ്മപെങ്ങന്മാര്‍ ഉള്ള വീട്ടില്‍ കയറ്റാന്‍ കൊള്ളുന്നതല്ല സംഗതി.

30 comments:

അശോക് കർത്താ said...

ഒരു വനിതയെ മറ്റൊരു വനിത നശിപ്പിച്ചാല്‍ അവളെ തല മൊട്ടയടിച്ച്‌ തെരുവിലൂടെ നടത്തണമെന്ന് മനുസ്മൃതി. ഇന്ന് നിലനില്‍ക്കുന്ന കോഡ്‌ മനുസ്മൃതിയായിരുന്നെങ്കില്‍ വനിതാപ്രസിദ്ധീകരണങ്ങളുടെ പത്രാധിപമാരുടെ തലയൊക്കെ മൊട്ടയായിരുന്നേനെ.തെരുവില്‍ നിന്ന് ആപ്പീസില്‍പോകാന്‍ നേരവും കിട്ടില്ല. ഈ പ്രസിദ്ധീകരണങ്ങള്‍ നോക്കി അതില്‍ പറയുന്നപോലെ മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കാര്യവും തഥൈവ.കുട്ടികളില്‍ ലൈംഗിക അരാജകത്വം വളര്‍ന്നെങ്കില്‍ അതിനു ഉത്തരവാദി അമ്മമാര്‍ മാത്രമാണു.അവര്‍ക്കുള്ള ശിക്ഷ മനുസ്മൃതി മാത്രം പോര ഗരുഡപുരാണം കൂടി നോക്കി കൊടുക്കണം.

കുട്ടു | Kuttu said...

സഞ്ചരിക്കുന്ന കേളീഗൃഹം എന്ന പേരിലാണ്‍ ലേഖകന്‍ കാര്യം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൊച്ചുപുസ്തകം വായിക്കുന്ന സുഖം കിട്ടും അത് വായിച്ചാല്‍. ക്രൈം, ഫയര്‍ തുടങ്ങിയ വാരികകളില്‍ എഴുതി പതം വന്ന ആളാണെന്‍ തോന്നുന്നു ലേഖകന്‍. ആ ഒരു ഭാഷയും... ഹായ്... കൊള്ളാം.. കൊള്ളാം.. കൂടാതെ അതിനെപറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്റെര്‍നെറ്റിലെ ഒരു ലിങ്കും.

ഇതുകൊണ്ടൊക്കെ വനിത ആര്‍ക്കു വേണ്ടിയാണോ നിലകൊള്ളുന്നത്, അവര്‍ നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് നാലു കുട്ടികളെ അധികം കിട്ടുമോ ? ആ ആര്‍ക്കറിയാ.

Haree said...

ഡിസ്ക്ലൈമര്‍: ഞാന്‍ പ്രസിദ്ദീകരണം വായിച്ചിട്ടില്ല, ഞാന്‍ ബാംഗ്ലൂര്‍-ചെന്നൈ നിവാസിയുമല്ല.

ഇനി,
ഈ സ്ഥലങ്ങളിലുള്ള ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും, വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നത് വാസ്തവം തന്നെ. കേരളത്തില്‍ അവര്‍ക്കുള്ള വിലക്കുകള്‍ അവിടെയില്ല, ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു.(അതു ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയം, എനിക്കറിയില്ല അതിനുള്ള ഉത്തരം) പക്ഷെ, ഇതൊരു ചെറിയ ശതമാനമാണെന്നാണ് എന്റെ മനസിലാക്കല്‍. (എങ്ങിനെ മനസിലാക്കി? അവിടെയുള്ള എന്റെ സമപ്രായക്കാരായ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നും) അതിനെ ജനറലൈസ് ചെയ്ത്, അവിടെയുള്ളവരെല്ലാവരും വൈകുന്നേരമായാല്‍ പങ്കാളിയെത്തേടി നടക്കുന്നവരാണെന്നാണ് ‘വഴിക്കാട്ടി’ പറയുന്നതെങ്കില്‍, അത് കൊടിയ പാതകമായിപ്പോയി. പക്ഷെ, അങ്ങിനെയൊന്നും അവിടങ്ങളില്‍ നടക്കുന്നേയില്ല എന്ന് കണ്ണടച്ചിരുട്ടാക്കണ്ട കാര്യവുമില്ല(പോസ്റ്റില്‍ അങ്ങിനെയുണ്ടോ? എനിക്കങ്ങിനെ തോന്നി). ഇനി അതൊക്കെ കേരളത്തിനു പുറത്ത് അവിടങ്ങളിലേ നടക്കുന്നുള്ളോ? കേരളത്തിനകത്തും നടക്കുവാനുള്ളതൊക്കെ നടക്കുന്നുണ്ട്. നമ്മള്‍ കണ്ണടച്ചിരുട്ടാക്കുന്നു എന്നു മാത്രം.

കുട്ടികളില്‍ ലൈംഗിക അരാജകത്വം വളര്‍ന്നെങ്കില്‍ അതിനു ഉത്തരവാദി അമ്മമാര്‍ മാത്രമാണു.- ഇതെനിക്ക് മനസിലായില്ല! ബാംഗ്ലൂരിലുള്ള ആണ്‍-പെണ്‍ മക്കള്‍ തോന്നിയപോലെ കഴിയുന്നതിന്, വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്ന, നാട്ടിലുള്ള മാതാപിതാക്കള്‍ എന്തു പിഴച്ചു! അതില്‍ മാതാവിനെന്താണ് പ്രത്യേക കുറ്റം?
--

Haree said...

ഒരു കാര്യം കൂടി:
"മോളെവിടെയാ പഠിക്കുന്നത്‌?ബാംഗ്ലൂരിലാണോ?"
മോളും മോനും രണ്ടു നിയമം വാഴുന്ന സമൂഹമാണല്ലോ ഇത്, ഈ ഇരട്ടത്താപ്പ് എന്നവസാനിക്കും! (ലേഖകനെ കുറ്റപ്പെടുത്തിയതല്ല, എങ്കിലും മോള്‍ ചെയ്താല്‍ തെറ്റും, മോന്‍ ചെയ്താല്‍ മിടുക്കുമെന്ന് കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്, ആ ഒരു വിചാരത്തിന്റെ കരട് നമ്മള്‍ എഴുതുന്നവയില്‍ പോലും കടന്നു വരാറുണ്ട് എന്നൊരു തോന്നല്‍)
--

Kiranz..!! said...

ഒരു കുടുംബ വാരിക എന്ന നിലയില്‍ എടുത്ത് വച്ച് ഗ്ലോബലൈസ് ചെയ്ത് എഴുതരുതായിരുന്നു.സാഹചര്യം ഉണ്ടെന്നുള്ളത് നേര്,പക്ഷേ പത്തായപ്പുരേം കളപ്പൂരേം ഒക്കെ ഉള്ള നാട്ടീന്നാ ഇത് എഴുതിവിടുന്നത് കണുമ്പോഴാ ചിരിവരുന്നത് .ചക്ക വേണേല്‍ പത്തായപ്പുരയിലും കായ്ക്കും..!

വിന്‍സ് said...

BANGLOORILUM, Chennailum maathram aano ippam sex oru mahaa paapam aavathey irikkunnullu??? Keralavum ippol ithil okkey valarey open aayirikkunnu. Pandu ithrayum open allayirunnengilum thari kida parupadikal okkey ishttam pooley andakkunnundayirunnu. Keralathil inganey onnum nadakkunnilla, allengil Nadakkilla ennulla oru andha viswasam manassil aatti urappikkunnathinte bhalam aanu inganey ulla lekhanangal undaavunnathum, athu vaayichittu hoo banglore ethra cheetha ennu aalukal parayunnathum.

Manorama online editionil ee Vanitha Lakkathiney kurichulla parasyam kandappol ithenthu koothu ennu manassil oorthirunnu. anyway good post.

വേണു venu said...

ഹാഹാ..കിരണ്‍സേ..
പത്തായം വേണമെങ്കില്‍‍ പെറും.
കിരണിന്‍റെ കമന്‍റെനിക്കിഷ്ടമായി.:)

അശോക് കർത്താ said...

കിരണ്‍സേ കോണിച്ചുവടും കൂടി ഉള്‍പ്പെടുത്താമായിരുന്നു. ഒരു പബ്ബിന്റെ സുഖം അത് തരും. തട്ടിന്‍പുറമുനറ്റെങ്കില്‍ കുശാലായി.

Mr. K# said...

താങ്കള്‍ വിമര്‍ശിച്ച പ്രസിദ്ധീകരണം വായിച്ചില്ല. എന്നാലും...

പക്ഷേ ഇതു കേരളത്തിലെ കുട്ടികളുടെ മാത്രം ട്രെന്‍ഡ് അല്ല എന്നു കൂടി പറയാം.

SUNISH THOMAS said...

:)

ദേവന്‍ said...

ഓഫ്:
അപ്പോ കച്ചിത്തുറുവിനെ പിറകുവശമോ കിരണേ? പഴന്തേങ്ങാ കൂട്ടിയിടുന്ന തട്ടിന്‍ പുറം? പടവലത്തിന്റെ പന്തല്‍ ? ഇതിനെല്ലാം ഒരു ശാലീനതയും പട്ടണത്തിലെ പാര്‍ക്കിലെ ബെഞ്ചിന്‍പുറത്തിനു ഭ്രഷ്ടും കല്പ്പിച്ച സിനിമാക്കാരന്മാരെ പൊങ്കാലയിട്ട് അടിച്ചു കൊല്ലണം.


ഓണ്‍:
ബോയിങ്ങ് ബോയിങ്ങില്‍ "എട്ടുവീട്ടില്‍ രാഘവന്‍ എട്ടു യുവതികളെ തെങ്ങില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്തു" എന്ന് സോമന്‍ എഴുതുമ്പോലെ ഉള്ള "തനിനിറം സ്റ്റൈല്‍ "പരിപാടികള്‍ പതുക്കെ പതുക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാമെന്ന് നമ്മള്‍ ധരിച്ചിരുന്ന ആഴ്ച്ചപ്പതിപ്പുകളിലും വന്നു തുടങ്ങി. പിന്നെ പൈങ്കിളീടെ പെണ്‍കിളിയുടെ കാര്യം പറയാനുണ്ടോ അശോക് ജീ?

അരവിന്ദ് :: aravind said...

അല്ല, അപ്പോ ഈ നാട്ടിന്‍പുറത്തൊന്നും ബെഡ്‌റൂമും കട്ടിലുമില്ലേ?
;-)

ദേവന്‍ said...

ഇപ്പോഴത്തെ കാലത്തു സ്വന്തം വീടും ബെഡ്‌‌റൂമും കട്ടിലും ഒക്കെ പണിയിച്ചു വരുമ്പോഴേക്ക് റിട്ടയര്‍ ചെയ്ത് ദൈവനാമവും വിളിച്ച് ചാരുകസേയില്‍ കിടക്കാനുള്ള പ്രായമാവും അരവിന്ദേ . (ഞാന്‍ നൂറേല്‍ പാഞ്ഞ് ഇവിടെന്നു പോയി അശോക്‌ജീ)

മുക്കുവന്‍ said...

ഇതു എഴുതിയതു കണ്ടാല്‍ ഇപ്പോള്‍ ബാഗ്ലൂരില്‍ ഇത് നടക്കുന്നില്ല എന്ന് തോന്നിപ്പോകും.... രണ്ടും ഒരേപോലെ,, രണ്ടു ദ്രുവത്തിലായി എഴുതി എന്നേ എനിക്ക് പറയാനുള്ളൂ...

രണ്ടു ദിവസം ലാല്‍ബാഗ്,അള്‍സൂര്‍ ലേക്, സദാശിവനഗര്‍ പാര്‍ക്ക് എന്നിവ 6-8മണി വരെ ശ്രദ്ദിച്ചാല്‍ ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിക്കും അശോകേ!!!

ബിന്ദു said...

സത്യം പറയാല്ലൊ അതു വായിച്ചു ഞാനും ഞെട്ടിപ്പോയി. ആ പ്രസിദ്ധീകരണം നോക്കി ദോശവരെ ഉണ്ടാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു, ഈയിടെ, ഇല്ല! :)

aneeshans said...

ഈ സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ബഹളത്തില്‍ ഊതിപ്പെരുപ്പിക്കുന്ന് സ്ഥിതിവിവരക്കണക്കും, സര്‍വ്വേയും. നല്ല അടി കൊടുക്കുവാ വേണ്ടത്. ഇതിനു നമ്മളാല്‍ കഴിയുന്ന വിധം പ്രതികരിക്കുക.
എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു ഇവിടെ.
ഓര്‍കുട് ഉള്ളവര്‍ ഈ ലിങ്ക് ഒന്നു നോക്കാന്‍ താത്പര്യപെടുന്നു.

http://www.orkut.com/Community.aspx?cmm=23306108

Unknown said...

ലേഖനം വായിച്ചിരുന്നു. (ഈ സൈസ് ലേഖനമൊക്കെ എപ്പൊ വായിച്ചു എന്ന് ചോദിച്ചാല്‍ പോരേ);-)

കേരളത്തിന് പുറത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന മലയാളി യുവാക്കള്‍ എല്ലാം ലൈംഗിക അരാജകത്വത്തിന്റെ വക്താക്കളാണ് എന്ന് അടച്ചക്ഷേപിയ്ക്കുന്നില്ലെങ്കിലും അതിന്റെ വേലി വരെ പോകുന്നുണ്ട്. വളരെ ജെനറലൈസ് ചെയ്തിട്ടുള്ള അഭിപ്രായങ്ങള്‍. ഒരു ഷക്കീലപ്പടത്തിന്റെ സ്ക്രിപ്റ്റായി യൂസ് ചെയ്യാവുന്ന വിവരണങ്ങള്‍. സംഭവം അലക്കിപ്പൊളിയ്ക്കുന്നുണ്ട് എന്തായാലും. സംഭവം എന്നാല്‍ വായിച്ച് കളയാം എന്ന് കരുതിയാല്‍ കാര്യമില്ല ഈ ലക്കം മുഴുവന്‍ വിറ്റ് പോയിക്കാണും. നിലവാരം എന്ന് പറഞ്ഞ സാധനം നിലവില്‍ ഇല്ലല്ലോ.

ഓടോ: ആദ്യം പറഞ്ഞ കാര്യം വെച്ച് ബാച്ചികള്‍ എന്നെ തപ്പണ്ട. ഞാന്‍ വരിക്കാരന്‍ ഒന്നുമല്ല. ഒരു വീട്ടില്‍ പോയപ്പോള്‍ ‘ഞെട്ടിപ്പിയ്ക്കുന്ന‘ ഉള്ളടക്കം എന്നെഴുതിക്കണ്ട് അറിയാതെ വായിച്ച് ഞെട്ടിപ്പോയതാണ്.

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

കുഞ്ഞന്‍ said...

ലേഖനം വളെരെ നന്നായിരിക്കുന്നു...

"ആരാന്റമ്മയ്ക്കു പ്രാന്തു വന്നാല്‍ കാണനെന്തു രസം" എന്നു പറയുമ്പോലെയാണ്‌.

ഇതൊക്കെ വായിക്കുമ്പോള്‍ അച്ഛനുമമ്മക്കും വീണ്ടും ആധി വര്‍ദ്ധിപ്പിക്കും. എന്നുകരുതി പഠിക്കാനും ജോലിക്കും ദൂരദേശത്തേയ്ക്കു അയക്കേണ്ടന്നാണോ?

അടയ്ക്കായാണെങ്കില്‍ മടിയില്‍ വയ്ക്കാം പക്ഷെ അടായ്ക്കാമരമാണെങ്കിലൊ!!

ഹൊ.. ഇതൊക്കെ ഇപ്പോളൊരു സ്റ്റാറ്റസ്‌ സിംമ്പലായി മാറിയൊ ??

ജിം said...
This comment has been removed by the author.
ജിം said...

ഈ ആര്‍ട്ടിക്കിള്‍ വായിച്ചിട്ടില്ല.
അതെഴുതിയതിന് ആ പ്രസിദ്ധീകരണത്തെ എന്തിനു കുറ്റപ്പെടുത്തണം? അറിയാത്ത അച്ഛനമ്മമാര്‍ അറിയട്ടെന്റെ അശോകേ!
പിന്നെ, ഇതു മനസ്സിലാക്കന്‍ ലാല്‍ബാഗു വരെയൊന്നും പോകണ്ട മുക്കുവാ, കോട്ടയത്തുന്നോ, കൊച്ചീന്നോ, ബംഗ്ലൂര്‍ക്കോ ചെന്നൈക്കോ ദിവസവും വൈകുന്നേരങ്ങളില്‍ പുറപ്പെടുന്ന സ്ലീപ്പര്‍ കോച്ചു ബസ്സില്‍ ഒന്നു കയറി നോക്കിയാലും മതി.
ഇതു ഞാന്‍ കണ്ടത് ഈ ആര്‍ട്ടിക്കീള്‍ വരുന്നതിനും മുന്‍പാണേ!

അശോക് കർത്താ said...

"മറുനാട്ടിലേക്കു വണ്ടികയറിപ്പോകുന്ന കൗമാരക്കാര്‍ തമ്മില്‍ കണ്ടാലുടന്‍ കിടക്കവിരിച്ചുകിടന്നുകളയും എന്നാണു ലേഖകന്‍ പറയുന്നത്‌."

ലേഖകന്റെ ഈ നിരീക്ഷണം വളരെ ജനറലൈസ്ഡായിപ്പോയതുകൊണ്ടാണു ഈ പോസ്റ്റ് ഇടേണ്ടി വന്നത്.കൌമാരം പൊതുവേ തീയും പഞ്ഞിയും പോലെയാണെങ്കിലും അതിനൊരു ചൊല്ലുവിളിയൊക്കെ ഉള്ള കാലമുണ്ടായിരുന്നു. അത് തകര്‍ത്തതില്‍ ടി പ്രസിദ്ധീകരണത്തിനുള്ള പങ്ക് വളരെ വലുതാണു.ഇപ്പോഴും ഒരുമാതിരിപ്പെട്ട കുട്ടികളൊന്നും പരിധി വിടാറില്ല. ഒരു ന്യൂനപക്ഷമാണു കന്നിമാസം ആഘോഷിക്കുന്നത്. അത് ആ മാദ്ധ്യമത്തിന്റെ മുഖ്യവായനാ ശ്രേണിയില്‍പ്പെടുന്ന സമൂഹത്തില്‍ നിന്നുള്ളവരുമാണു. അതു കണ്ടിട്ട് മലയാളിക്കുട്ടികള്‍ മുഴുവന്‍ അതില്‍പെടും എന്ന രീതിയില്‍ ഒരു ലേഖനം കാച്ചിയാല്‍ അതിന്റെ പിന്നില്‍ ഒരു രഹസ്യ അജന്‍ഡ ഉണ്ടായിരിക്കും. പിന്നെ ഇതൊക്കെ കൊചീലും കൊല്ലത്തുമൊക്കെ കാണാമെന്ന് പറഞ്ഞ് ലളിതവല്‍ക്കറിക്കുന്നത് ശരിയല്ല. അവരൊന്നും കേരളീയ സമൂഹത്തിന്റെ പരിച്ച്ഛേദമായി കണക്കാക്കാനാകുമോ? ഒരു exception എടുത്ത് genarlise ചെയ്യുന്നത് ശുദ്ധ അസംബന്ധമാണു.അതിനേ വിശേഷിപ്പിക്കാന്‍ സ്വരാജ്(എസ്.എഫ്.ഐ നേതാവ്)പണ്ടൊരിക്കല്‍ ഉപയ്യോഗിച്ച പദം തന്നെയാണു ഉചിതം.ആ വാമൊഴി വഴക്കവും കയ്യില്‍ ഒരു ചൂരലുമുണ്ടെങ്കില്‍ പശുക്കളുടെ ഇത്തരം സൂക്കേട് നിന്നോളും.

Anonymous said...

ഈ പറഞ്ഞ വഴികാട്ടിയിലെ ലേഖനം വായിക്കാന്‍ പറ്റിയില്ല..അങ്ങാടിയില്‍ ഓടിക്കിതച്ചു ചെന്നപ്പോഴേക്കും സംഗതി ചൂടപ്പം പോലെ വിറ്റു പോയെന്ന്..ഹ്.ഹ് :-) എന്നിരുന്നാലും മാസത്തില്‍ ഒരിക്കലെങ്കിലും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലോട്ട് ഈ വര്‍ച്വല്‍ മണിയറകളില്‍ സഞ്ചരിക്കുന്നത് കൊണ്ട് ഇത് കുറേയൊക്കെ ശരിയാണെന്നാണ്‍ എനിക്ക് തോന്നുന്നത്..എന്നാല്‍ അത് ജനറലായിസ് ചെയ്ത് എഴുതിയിട്ടുണ്ടെങ്കില്‍ വലിയ തെറ്റു തന്നെ...
അല്ല..ഈ പറഞ്ഞ കുസൃതികള്‍ കാട്ടുന്ന ചെറിയ ശതമാനം കുട്ടികള്‍ കേരളത്തില്‍ നിന്നുമുള്ളവരല്ലെ..അപ്പോ കുറ്റം മുഴുവനും ബാംഗ്ലൂരിന്റെ മാത്രമോ ?

Adv.P.Vinodji said...

വാരികയിലെ ലേഖനം വായിച്ചു ഞാനും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി....
circulation boom-നു വേണ്ടി ഇത്തരം ലേഖനങ്ങള്‍ പടച്ചുവിടുന്നത് അവരുടെ പാരമ്പര്യമാണ്.....
അത് സാമൂഹ്യവിരുദ്ധമാണ്...
പക്ഷെ വാരികയ്ക്ക് അത് നാണംകെട്ടവനും ആലും തണലും തമ്മിലുള്ള ബന്ധമാണ്...

Anonymous said...

മാനം വിറ്റാണെങ്കിലും
നാലു കാശുകിട്ടിയാലെന്താ കടിക്കുമോ?
എങ്ങനെയെങ്കിലും സര്‍ക്കുലേഷന്‍ കൂട്ടാനുള്ള തത്രപ്പാടിലാകുമ്പോള്‍ നാട്ടുകാരുടെ മാനം പോയാലെന്താ?
വിവാദലേഖനം വായിക്കന്‍ പറ്റിയില്ല...
സാധനം ബിലാത്തിയില്‍ കിട്ടിയില്ല.
അശോകിന്റെ ബ്ലൊഗ്ഗില്‍ നിന്നും കിട്ടിയ അറിവു മാത്രമേയുള്ളു.
അതിനാല്‍ ഒരു വിലയിരുത്തല്‍ ശരിയല്ലല്ലോ.
എങ്കിലും,
ഒരു ന്യൂനപക്ഷത്തിന്റെ കാര്യം വെച്ച് മറുനാടുകളില്‍ വിദ്യാഭ്യാസത്തിനു പോകുന്ന നമ്മുടെ പെണ്‍കുട്ടികളെ അടച്ചാക്ഷേപിക്കുന്നെങ്കില്‍ അതു ഒട്ടും തന്നെ ശരിയല്ല.
പ്രത്യേകിച്ചും ഇതേപോലെയുള്ള ഒരു വിഷയമാകുമ്പോള്‍ സാമാന്യവല്‍കരിക്കരനം ആപത്തുതന്നെ.
അപവാദങ്ങള്‍ ഇല്ലെന്നല്ല..
അതിനു ബാംഗ്ലൂരുവരെ പോകേണ്ടല്ലോ..
ഇവിടെയുമില്ലേ?
---------------------------------
ലൈംഗികകാര്യങ്ങളില്‍ പഴയ സദാചാരമൊക്കെ മാറിവരികയല്ലേ?
ഇപ്പോള്‍ സദാചാരം ഹൈറ്റെക് ഉറക്കുള്ളിലല്ലേ?
എവിടെയും എപ്പോളും വാങ്ങാന്‍ കിട്ടും.
എല്ലാം സുരക്ഷിതം!
ചിലരെങ്കിലും ഈ ഹൈറ്റെക് സുരക്ഷയില്‍ ആശ്വാസം കൊള്ളുന്നവരല്ലേ?
അവര്‍ ഭൂര്‍പക്ഷമാകുന്നെങ്കില്‍ അത് ഒട്ടും അഭിലഷണീയമല്ലല്ലോ.
നമ്മുടെ കുട്ടികള്‍ ഈ ഗണത്തില്‍ കൂടാതിരിക്കട്ടെ..
അവര്‍ക്കു നമ്മള്‍ നല്ലതു കാട്ടിക്കൊടുക്കുക..

rajesh said...

ലേഖനം വായിച്ചില്ല പക്ഷേ ഇതുപോലൊരു generalisation നടത്തിയിട്ടുണ്ടെങ്കില്‍ അത്‌ തെറ്റ്‌ തന്നെയാണ്‌.

എത്രയോ കുടുംബങ്ങളിലെ കുട്ടികള്‍ കേരളത്തിനു വെളിയില്‍ പഠിക്കുന്നുണ്ട്‌. അവരുടെ മാതാപിതാക്കളുടെ മനസ്സില്‍ തീ വാരിയിടുന്ന ഇതുപോലെയുള്ള ലേഖനങ്ങള്‍ അനുവദിക്കുന്ന വാരികകളുടെ മേല്‍ നിരയില്‍ ഇത്ര irresponsible ആയിട്ടുള്ള ആളുകളുണ്ടോ?

വെളിയിലുള്ള managementഉകളുടെ കയ്യില്‍ നിന്ന് പണം വാങ്ങി ഇവിടെ നേരേ ചൊവ്വേ admission നടത്താന്‍ സമ്മതിക്കാതെ അരാജകത്വം സൃഷ്ടിച്ച്‌ ആള്‍ക്കാരെ വേളിയിലോട്ടോടിക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍. ആള്‍ക്കാര്‍ വെളിയിലോട്ടോടുന്നതു തടയാന്‍ ഇതുപോലെ ലേഖനങ്ങള്‍ എഴുതി വിടുന്ന managementഉകള്‍.

ഇതിന്റെ രണ്ടിന്റെയും നടുവില്‍ എങ്ങനെയും പിള്ളേര്‍ രക്ഷപ്പെടട്ടെ എന്നു കരുതി കിടപ്പാടം പണയം വെച്ച്‌ ഒരു admission തരമാക്കുന്ന സാധാരണക്കാരന്‍.

ഇതു തന്നെ "സുന്ദര"കേരളം

Anonymous said...

"പക്ഷെ വായിച്ചിട്ട്‌ ഉടന്‍ തന്നെ സാധനം നശിപ്പിക്കണം.അമ്മപെങ്ങന്മാര്‍ ഉള്ള വീട്ടില്‍ കയറ്റാന്‍ കൊള്ളുന്നതല്ല സംഗതി."

100% correct

Anonymous said...

ഒരു വനിതയെ മറ്റൊരു വനിത നശിപ്പിച്ചാല്‍ അവളെ തല മൊട്ടയടിച്ച്‌ തെരുവിലൂടെ നടത്തണമെന്ന് മനുസ്മൃതി. ഇന്ന് നിലനില്‍ക്കുന്ന കോഡ്‌ മനുസ്മൃതിയായിരുന്നെങ്കില്‍.......?
ഉള്ളിലിരുപ്പ് കൊള്ളാം

shahir chennamangallur said...

താങ്കളുടെ മനോരമ വിരോധത്തിനു കാരണം ശരിക്കും അവരുടെ സാമ്രാജ്യത്ത, മുതലാളിത്ത വിധേയത്തം തന്നെ ആണോ അശോകേട്ടാ ? എങ്കില് എന്റെ വക ഒരു സല്യൂട്ട്.

അഹങ്കാരി... said...

I Love the last comment!!!!!!!!!!!!!!!!!!


Best kanna best.....


it is a fact that such immorality is increasing among the students of such metros, but v can't generalize it...

And , what meaning in discussing about the moral side of MANORAMA Publications...Remember the ISRO Spy case, which destroyed the career and families of many dedicated scientists