Friday 6 July 2007

മനുഷ്യന്റെ രണ്ട് ദുഖഃങ്ങള്‍

'മനുഷ്യന്റെ ജീവിതത്തില്‍ രണ്ട്‌ ദുഃഖങ്ങളേയുള്ളു. ഒന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ പലതും കിട്ടുന്നു. രണ്ട്‌ മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ പലതും കിട്ടുന്നില്ല!'
ജോര്‍ജ്ജ്‌ ബര്‍ണാഡ്‌ ഷാ, നാടകകൃത്ത്‌.
നമ്മുടെ രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടേയും ദുഃഖങ്ങളും വേവലാതികളും കാണുമ്പോള്‍ ഷാ പറഞ്ഞത്‌ എത്ര സത്യം! ഓരോത്തരും അവരവരുടെ ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടികളും സംഘടനകളും അതിനുള്ള ഉപാധികള്‍ മാത്രം. ജനക്ഷേമം മുയല്‍ക്കൊമ്പ്‌ പോലെ അസുലഭമായ ഒരു വസ്തുവാണു ഇന്ന്.
ആശാഭംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്യമൃഗങ്ങളെപ്പോലെ കടിപിടി കൂടുവാന്‍ ആര്‍ക്കും അല്‍പം പോലും ലജ്ജയില്ല! കിട്ടിയ സ്ഥാനം നിലനിര്‍ത്താന്‍ ഏതറ്റം വരെ താഴ്‌ന്നുപോകാനും എന്തു ഒത്ത്‌ തീര്‍പ്പുകള്‍ക്ക്‌ വിധേയനാകാനും മുന്തിയ മൂല്യവാദികള്‍ക്ക്‌ പോലും ഇന്ന് പ്രയാസമില്ല. എതിരാളികളെ തകര്‍ക്കാന്‍ എന്തു മാര്‍ഗ്ഗം സ്വീകരിക്കാനും സത്യത്തെ വളച്ചൊടിക്കാനും വിഷമമില്ല. അരുതാത്തത്‌ ചെയ്യാന്‍ മടിയില്ല! ഇതൊക്കെ ലോകര്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് ആരും ചിന്തിക്കുന്നില്ല.
ആശയുടെ കാര്യം വരുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ ചെറുതാകുന്ന കാഴ്ച അത്ഭുതകരമാണു! തത്ത്വശാസ്ത്രവും വേദാന്തവുമൊന്നും അപ്പോള്‍ അവനെ നയിക്കുന്നില്ല. ആശക്ക്‌ മുന്‍പില്‍ എല്ലാ മൂല്യങ്ങളും നിഷ്പ്രഭമാകുന്നു! മടികൂടാതെ ദുഃഖം അവന്‍ വിലക്ക്‌ വാങ്ങുന്നു. എപ്പോഴും ദുഃഖിതനായിരിക്കാനാണു മനുഷ്യനു ഇഷ്ടം എന്ന് തോന്നുന്നു. സാധാരണക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല!
ഇത്തരം ദര്‍ശനങ്ങള്‍ കവിതയുടെ പരകോടിയിലുണ്ടാകുന്നതാണു. മനുഷ്യനെ പരിവര്‍ത്തനപ്പെടുത്താന്‍ പ്രകൃതി തെളിയിക്കുന്ന മിന്നല്‍ വെട്ടങ്ങള്‍! ദാര്‍ശനികന്മാരുടെ ഇത്തരം വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ നമുക്കെവിടെ നേരം?

1 comment:

അശോക് കർത്താ said...

ഇത്തരം ദര്‍ശനങ്ങള്‍ കവിതയുടെ പരകോടിയിലുണ്ടാകുന്നതാണു. മനുഷ്യനെ പരിവര്‍ത്തനപ്പെടുത്താന്‍ പ്രകൃതി തെളിയിക്കുന്ന മിന്നല്‍ വെട്ടങ്ങള്‍! ദാര്‍ശനികന്മാരുടെ ഇത്തരം വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ നമുക്കെവിടെ നേരം?