Sunday 15 July 2007

ഒരു വയനാടന്‍ വീരേന്ദ്രഗാഥ***(വീരന്റെ ദുഃഖം-ഒരു വടക്കന്‍ വീരഗാഥ)

"...1942 സപ്തംബര്‍ 13നു ദേശാഭിമാനിയില്‍ പി.കൃഷ്ണപ്പിള്ള ഒരു ലേഖനമെഴുതി. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കൃഷി ചെയ്യാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഭൂമിപരമാവധി ഏറ്റെടുക്കണമെന്നായിരുന്നു ആഹ്വാനം. കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനായ എന്റെ അച്ഛന്‍ ദേശാഭിമാനിയില്‍ പറഞ്ഞ വാക്കുകള്‍ കേട്ടാണു ഭൂമി ഏറ്റെടുത്തത്‌."

എം.പി.വീരേന്ദ്രകുമാര്‍.എം.പി
വാര്‍ത്ത മാതൃഭൂമിയില്‍.2007ജൂലൈ15.

അപ്പോ അതാണു സംഗതി!

'ഉല്‍പ്പാദനം കൂട്ടാന്‍ വേണ്ടിയാ ഈ ഭൂമിയൊക്കെ നമ്മള്‍ കൈവശം വച്ചിരിക്കുന്നത്‌. അല്ലാതെ ജന്മിയാ പണക്കാരനാ എന്നു പറയിക്കാനൊന്നുമല്ല'.

ഇതിനു എന്തിനാ പട്ടയം? ഇതു വല്ലതുമാണോ കയ്യേറ്റം?

ഭൂമിയൊക്കെ ബ്രിട്ടിഷുകാരുടെ കയ്യിലല്ലായിരുന്നോ.അപ്പോഴാ കൃഷ്ണപിള്ള പറഞ്ഞത്‌. നമുക്കത്‌ കേക്കാതിരിക്കാന്‍ പറ്റുമോ?
കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനായിപ്പോയില്ലെ!
കാണുന്നത്ര ഭൂമി നമ്മളിങ്ങ്‌ എടുത്തു.
അല്ലാതെ കാപ്പീം കുരുമുളകും നട്ട്‌ കാശുണ്ടാക്കാനൊന്നുമല്ല. അല്ലെങ്കില്‍ ഇതൊക്കെ വിറ്റാ എന്നാ കിട്ടും? വിലയൊക്കെ ഗാട്ടിന്റെ കാണാച്ചരടില്‍ കുടുങ്ങിക്കിടക്കുകയല്ലെ!

പിന്നെ, നമ്മളായിട്ടും നമ്മുടെ മകനായിട്ടും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനെന്നുള്ള ആ പാരമ്പര്യം ഇപ്പോഴും കളഞ്ഞുകുളിച്ചിട്ടില്ല. അല്ലെങ്കില്‍ അവരുടെ ചെലവില്‍ ഈ എം.പി പണിയും എം.എല്‍.എ പണിയും ഏറ്റെടുക്കുമായിരുന്നോ? വേറേ ബിസിനസ്സ്‌ എന്തൊക്കെ കിടക്കുന്നു.നമുക്കിനി ഇതൊന്നും വേണ്ടായെ!

ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ ഏറ്റെടുത്ത കൃഷിഭൂമി തിരിച്ചങ്ങ്‌ കൊടുക്കണ്ടതല്ലെ?

അപ്പഴാ കവി പാടിയത്‌:
“നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...” എന്ന്.
കമ്മ്യൂണിസ്റ്റ്‌ കവിയായത്‌ കൊണ്ട്‌ അതും അനുസരിച്ചു.
ഇക്കണ്ടവയലൊക്കെ നമുക്ക്‌ ഒറ്റക്ക്‌ കൊയ്യാന്‍ പറ്റുമോ? അതു കൊണ്ട് ആളെ നിര്‍ത്തിച്ച്‌ കൊയ്യിക്കുന്നു. അത്രേയുള്ളു.

അതിനി തിരിച്ച്‌ കൊടുക്കാമെന്ന് വിചാരിച്ചാല്‍ ആര്‍ക്ക്‌ കൊടുക്കും?

1947ല്‍ ആ രാജാജിയുടെ കയ്യില്‍ തിരിച്ച്‌ കൊടുക്കാന്‍ പറ്റുമായിരുന്നോ?അങ്ങോരാരാ? സ്വതന്ത്രാപാര്‍ട്ടിക്കാരന്‍.കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍. അയാളുടെ കയ്യില്‍ വച്ചുകൊടുക്കാന്‍ വീരന്റെ കുടുംബക്കാരെ കിട്ടില്ല!

പിന്നെ 57ല്‍ ഈയെം വന്നു.
ആടിനറിയുമോ അങ്ങാടിവാണിഭം! നമ്പൂരാരു ഇതൊക്കെ പിച്ചിച്ചീന്തി ഇക്കണ്ട ആദിവാസികള്‍ക്കൊക്കെ കൊടുക്കില്ലെ? പിന്നെ ഉല്‍പ്പാദനത്തിന്റെ കാര്യം കുന്തം.
ആദിവാസിക്ക്‌ നമ്മുടെ കൃഷിവല്ലതുമറിയാമോ?

ഇനി, കോണ്‍ഗ്രസ്സുകാര്‍!
കണികാണാന്‍ കൂടി കൊള്ളാത്ത വര്‍ഗ്ഗം.എന്തു ഏല്‍പ്പിച്ച്‌ കൊടുത്താലും വിറ്റ്‌ തുലക്കും. കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ച്‌ കൊടുക്കാന്‍ വേറെ ആളെ നോക്കണം.

ഇപ്പോ പിടികിട്ടിയില്ലേ ഈ ഭൂമിയെങ്ങനെയാ നമ്മുടെ കയ്യില്‍ കിടക്കുന്നതെന്ന്?

അതിനിപ്പം ഈ ജേസീബിയൊക്കെ എന്തിനാന്നാ മനസിലാകാത്തത്‌!
വീരന്റെ ദുഃഖം ആര്‍ക്കും മനസിലാകില്ല!!
കോട്ടയത്തെ ആ മാത്തുക്കുട്ടിച്ചായനുപോലും കാണുമോ ഇതുപോലുള്ള ദുഃഖങ്ങള്‍?
ശീര്‍ഷാസനത്തില്‍ കണ്ടത്‌:
"പി.കൃഷ്ണപിള്ള പറഞ്ഞപ്പോ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ക്കെന്താ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് തോന്നാതിരുന്നതു,സഖാവേ?"
"ഓരോന്നിനുനും അതിന്റേതായ സമയമുണ്ട്‌ ദാസാ"
"അതു കൊണ്ടാണോ ഈ പറട്ട ലോട്ടറിയൊക്കെ എടുക്കേണ്ടി വന്നത്‌?"
"----"
------------------------------------------------------------------------------------------------കുറിപ്പ്: ***
പ്രശസ്തപത്രപ്രവര്‍ത്തകനായ പദ്മനാഭന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഈ പോസ്റ്റിന്റെ പേരു ‘വീരന്റെ ദുഃഖം- ഒരു വടക്കന്‍ വീരഗാഥ‘ എന്നുള്ളത് ‘ഒരു വയനാടന്‍ വീരേന്ദ്രഗാഥ’ എന്ന് മാറ്റിയിരിക്കുന്നു.

14 comments:

അശോക് കർത്താ said...

കോട്ടയത്തെ ആ മാത്തുക്കുട്ടിച്ചായനുപോലും കാണുമോ ഇതുപോലുള്ള ദുഃഖങ്ങള്‍?

Unknown said...

ഹ ഹ ഹ.. കിടിലം. :-)

കിരണ്‍ തോമസ് തോമ്പില്‍ said...

കര്‍ത്താ സാറേ

ഈ വീരഭൂമി കൈയേറ്റം കഴിഞ്ഞ ലോക സഭ തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ തന്നെ പുറത്തു വന്നതാണ്‌. എന്നാല്‍ അന്ന് ദേശാഭിമനിറ്റും കൈരളിയുമൊക്കെ ഇത്‌ തമസ്ക്കരിച്ചു. എന്നാല്‍ CPM വിഭാഗീയതയില്‍ പക്ഷം ചേര്‍ന്ന് മാതൃഭുമി പ്രവര്‍ത്തിച്ച്‌ തുടങ്ങിയതോടെ പിണറായി പക്ഷത്തിന്റെ എതിര്‍പ്പ്‌ നേരിടാന്‍ തുടങ്ങിയതോടെയാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ച്‌ തുടങ്ങിയത്‌. മൂന്നാര്‍ ഒഴിപ്പിക്കലില്‍ CPI ഇടഞ്ഞപ്പോള്‍ അതിന്‌ പിന്നിലും പിണറായി ആണെന്ന രീതിയില്‍ മാതൃഭുമി വാര്‍ത്തകള്‍ വന്നതോടെ ദേശാഭിമാനി വീരനെ നോട്ടമിടുകയായിരുന്നു. അങ്ങനെ ഈ കൈയേറ്റ കഥ പീപ്പീള്‍ ടിവിയിലും ദേശാഭിമനിയിലും വാര്‍ത്തയയി. എന്നാല്‍ ഇന്നലെ വരെ വീരന്‍ ഇതിനെക്കുറിച്ച്‌ പ്രതികരിച്ചിരുന്നില്ല. ലോട്ടറി വിവാദം കൊണ്ട്‌ തക്ക തിരിച്ചടി നല്‍കി ദേശഭിമനിയേ ഒതുക്കി നിര്‍ത്താന്‍ വീരന്‌ കഴിഞ്ഞു. എന്നാല്‍ വീരന്റെ കുടുംബ ചരിത്രം ഖണ്ഡശ പ്രസിദ്ധികരിച്ച്‌ ദേശഭിമനി തിരിച്ചടിച്ച്‌ തുടങ്ങിയതോടെ വീരന്‍ നയം വ്യക്തമാക്കിയതാണ്‌ ഇന്നലെ നാം കണ്ടത്‌. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാതിരിക്കാന്‍ നമുക്ക്‌ കഴിയില്ല്. ഈ കൈയേറ്റ വാര്‍ത്ത ഒരു അന്വേഷാത്മക പത്രത്തിനെയോ ചനലിന്റെയോ ശ്രദ്ധയില്‍പ്പെടുകയോ ചര്‍ച്ചകളോ വിശദീകരണമോ ഉണ്ടായില്ല. മമ്മൂട്ടി ഭൂമി കൈയേറ്റ വാര്‍ത്തകളും ചര്‍ച്ചകളും വിചാരണകളും നാം കണ്ടതാണല്ലോ. 3 സെന്റ്‌ കൈയേറിയ എന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയുടേയും കുടുംബ സ്വത്തില്‍ പുറമ്പോക്കുണ്ടെന്നും പറഞ്ഞ്‌ T.K. ഹംസയുടേയും ഒക്കെ കൈയെറ്റ വാര്‍ത്തകള്‍ നിറഞ്ഞു നിന്ന് മാധ്യമങ്ങളിലൊന്നും വീരന്റെ കൈയേറ്റ വാര്‍ത്ത വരുകയോ ചര്‍ച്ച്‌ ചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടിക്കോ T.K. ഹംസക്കോ ഇല്ലാത്ത ഒരു വ്യത്യാസം വീരനുള്ളത്‌ അദ്ദേഹം ഒരു പത്രമുതലാളിയാണ്‌ എന്നത്‌ മാത്രമാണ്‌. അതുകൊണ്ടാകാം ഈ വാര്‍ത്ത നമ്മുടെ നിഷ്പക്ഷ മാധ്യമങ്ങള്‍ കാണാതെ പോയത്‌.

myexperimentsandme said...

മാത്തുക്കുട്ടിച്ചായന്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ അതും പിടിക്കും എന്ന് വി.എസ്സ് പറഞ്ഞപ്പോള്‍ മനരമ ഞങ്ങള്‍ക്ക് മൂന്നാറില്‍ ഭൂമിയില്ല എന്നങ്ങ് പ്രഖ്യാപിച്ചു. പക്ഷേ (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മാത്രം) മനരമയുടെ മൂന്നാറിലെ ഭൂമി പിടിക്കും എന്നല്ല വി.എസ്സ് പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. മനരമ എവിടെ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിലും അത് പിടിക്കും എന്ന അര്‍ത്ഥത്തിലാണ് വി.എസ്സ് അത് പറഞ്ഞതെന്നാണ് വായിച്ച വാര്‍ത്ത പ്രകാരം എനിക്ക് തോന്നിയത്.

എന്തായാലും ഈ വീരമാത്തു ഭൂമികൈയ്യേറ്റ വിവാദത്തില്‍ കലക്കവെള്ളത്തില്‍ കൈ നനയാതെ മീന്‍‌പിടിക്കുകയും അത് കഴിഞ്ഞ് ഒരു വെടിവെച്ച് നാലഞ്ചു പക്ഷികളെക്കൂടി പിടിക്കാന്‍ നോക്കുകയും ചെയ്യുന്ന പത്രമാണ് ദീപിക. മുഖപ്രസംഗം വരെ എഴുതി. കാരണം നെയ്യപ്പം തിന്നാല്‍ രണ്ടില്‍ കൂടുതലുണ്ട് ഗുണം. ഒന്നുകില്‍ മനരമ, അല്ലെങ്കില്‍ അച്യുതാനന്ദന്‍. എന്തായാലും ദീപിക ഹാപ്പി. ഇനി ഇപ്പോള്‍ ദീപികയുടെ യഥാര്‍ത്ഥ മുതലാളിമാരുടെ രാഷ്ട്രീയ പശ്ചാത്തലമൊക്കെക്കൂടി നോക്കിയാല്‍ ഈ വിവാദത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് അവര്‍ തന്നെയാവാനാണ് സാധ്യത. രണ്ടാം ലോകമഹായുദ്ധത്തിലെ തന്ത്രങ്ങളെയൊക്കെ കവച്ചു വെക്കുന്ന തന്ത്രങ്ങളാണ് നാട്ടിലെ രാഷ്ട്രീയ-മാധ്യമ പാര്‍ട്ടികളുടേത്.

മണിക്കുയില്‍ said...

കൊള്ളാം. നന്നായിരിക്കുന്നു.

Kaithamullu said...

അല്ല വക്കാരീ, ഇന്ന് മാതൃഭൂമി കണ്ടില്ലേ?
“ദ്വീപിക പിണറായി പക്ഷത്തിന്റെ ശബ്ദം”ആണത്രേ!

കര്‍ത്താ,
ദില്‍ബന്‍ പറഞ്ഞത് പോരാ, .....
എഴുത്ത് കിടിലോല്‍ക്കിടിലം!

മുക്കുവന്‍ said...

kalakki maashey. angadu spaarattey ini.

കുട്ടു | Kuttu said...

കിടില്‍......

padmanabhan namboodiri said...

ഒരു വയനാടന്‍ വീരേന്ദ്ര ഗാഥ
ഹ ഹഹ്

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തെപ്പറ്റി ഇന്നത്തെ (16-07-2007) ഇല്‍ ശതമന്യു എഴുതിയ മറുപടി ഇവിടെ വായിക്കുക. ദേശാഭിമനിയുടെ വീരന്‍ വിരോധം മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും വായിക്കാവുന്ന നിലവരത്തിലാണ്‌

ഭഗ്നഭവനം എന്ന നാടകത്തില്‍ രാധ എന്ന കഥാപാത്രം പാടുന്നുണ്ട്, "എല്ലാരും പറകണ് പറകണ് ഞാനിപ്പോത്തിരി നന്നെന്നേ, കല്ലേം മാലേം കെട്ടീല്ലെങ്കിലും ഇച്ചും തോന്നണ് നന്നെന്നേ'' എന്ന്. സ്തുതിപാഠകരുടെ വലയ്ക്കുള്ളില്‍മാത്രം വിരാജിച്ച മാതൃഭൂമി മാനേജിങ ്ഡയറക്ടരുടെ മനോഗതിയാണ് കൃഷ്ണപിള്ളസാര്‍ തന്റെ കഥാപാത്രമായ രാധയ്ക്ക് പണ്ടേ നല്‍കിയിരുന്നത്. യഥാര്‍ഥ പ്രചോദനം എന്‍ കൃഷ്ണപിള്ളയുടെ ഒരുകഥാപാത്രമാണ്. അല്ലാതെ പി കൃഷ്ണപിള്ളയല്ല. സഖാവ് പി കൃഷ്ണപിള്ള ദേശാഭിമാനിയില്‍ എഴുതിയ ലേഖനം വായിച്ചാണ് തന്റെ അച്ഛന് വയനാട്ടില്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ പ്രചോദനം കിട്ടിയതെന്ന വീരസിദ്ധാന്തം അതുകൊണ്ട് പഴയ മാതൃഭൂമിക്കടലാസിന്റെ വിലകിട്ടാതെ കുട്ടയിലേക്കുവീഴും. കൃഷ്ണപിള്ളയുടെ പണി, മലബാറിലും തിരുകൊച്ചിയിലും യാത്രചെയ്ത് ജന്മിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിനെതിരെ പാവപ്പെട്ട കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും തൊഴിലാളികളെയും സംഘടിപ്പിക്കലായിരുന്നു. അല്ലാതെ, ആര്‍ത്തിപൂണ്ട ഭൂസ്വാമിമാര്‍ക്ക് ഏക്കര്‍കണക്കിന് സ്ഥലം വെട്ടിപ്പിടിക്കാന്‍ സൌജന്യമായി ഉപദേശം കൊടുക്കലായിരുന്നില്ല.

ഇങ്ങനെ ഒരുപാട് തെറ്റിദ്ധാരണകളുണ്ട് മാതൃഭൂമിക്ക്. അഴിമതിക്കും സമൂഹവിരുദ്ധതയ്ക്കുമെതിരെ പോരാടുന്ന പത്രങ്ങള്‍ക്കൊപ്പം ഞാനുമുണ്ട് എന്ന് മുഖ്യമന്ത്രി വി എസ് പറഞ്ഞത്, മാതൃഭൂമിയുടെ മറവില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ ദേശാഭിമാനിപത്രം നടത്തുന്ന പോരാട്ടത്തിന് തന്റെ പൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ട് എന്ന് വ്യക്തമാക്കാനാണ്. അത് വീരേന്ദ്രകുമാറിന്റെ മുന്നില്‍വച്ചുതന്നെ പറഞ്ഞതാണ് വി എസിന്റെ മഹത്വം. പാവം മാതൃഭൂമി തെറ്റിദ്ധരിച്ചത് തങ്ങളുടെ ഭൂമികൈയേറ്റത്തിനും അഴിമതികള്‍ക്കും പിന്തുണയായി അതിനെ ഉപയോഗിക്കാമെന്നാണ്. വീരേന്ദ്രകുമാറാണെങ്കില്‍ വി എസിനെ അതിലേറെ തെറ്റിദ്ധരിച്ചു. "ഞാനൊരു കൈയേറ്റക്കാരനാണെന്നു പറയുന്നു. ആണോ വി എസേ? ഞാനോ എന്റെ അച്ഛനോ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കണം. താങ്കള്‍ പറഞ്ഞാല്‍ താങ്കള്‍ക്കു വിട്ടുതരാം'' എന്നാണ് വീരന്‍ പറഞ്ഞതത്രേ. വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുപോലും പാവം മറന്നേപോയി. കൈയേറ്റക്കാരെ കണ്ടെത്തുന്നതും ഭൂമി പിടിച്ചെടുക്കുന്നതും സര്‍ക്കാര്‍സംവിധാനമാണ്, അതിന് നിയമങ്ങളും ചുതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട് എന്നും മുഖ്യമന്ത്രി സര്‍ക്കാര്‍നയമാണ് തീരുമാനിക്കുന്നതെന്നുമുള്ള ധാരണ മാഞ്ഞുപോകാന്‍മാത്രം പ്രായമായോ പണ്ഡിത വയോധികന്? അദ്ദേഹം മഹത്തായ ഒരു വെളിപ്പെടുത്തല്‍കൂടി നടത്തിയിട്ടുണ്ട്. അത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ"പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ പൈതൃകമായി ലഭിച്ച ഭൂമിയുടെ പേരിലാണ് തന്നെ കൈയേറ്റക്കാരനായി കുറ്റപ്പെടുത്തുന്നതെന്ന് എംപി വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു.'' ദേശാഭിമാനിയില്‍ വന്ന ലേഖനംവായിച്ച് തന്റെ അച്ഛന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍വേണ്ടി കൃഷിചെയ്യാന്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഭൂമി പരമാവധി ഏറ്റെടുക്കുകയായിരുന്നുവെന്ന് അടുത്ത വാചകം. ദേശാഭിമാനി ആരംഭിച്ചത് 1942 ലാണ്. അതിനുംമുമ്പ് പത്തൊന്‍പതാംനൂറ്റാണ്ടില്‍തന്നെ ഭൂമി പൈതൃകസ്വത്തായി തന്റെ കുടുംബത്തിനുണ്ടായിരുന്നുവെന്നു പറയുമ്പോള്‍ ആ കുടുംബപൈതൃകം കടല്‍കടന്ന് അങ്ങ് ഇംഗ്ളണ്ടുവരെ നീളുന്നുവെന്നാണര്‍ഥം. ബ്രിട്ടീഷുകാര്‍ പൈതൃകസ്വത്തെന്ന നിലയിലാണ് ഗൌണ്ടരെ ഭൂമി ഏല്‍പ്പിച്ചതെന്ന് മറ്റൊരര്‍ഥം. വീരകുടുംബം വിശ്വകുടുംബമാണെന്ന് പിന്നെയുമൊരര്‍ഥം. ഈ അലങ്കാരത്തിനാണ് യമകം എന്നുപറയുന്നത്. 'അക്ഷരക്കൂട്ടമൊന്നായിട്ടര്‍ഥം ഭേദിച്ചിടുംപടി ആവര്‍ത്തിച്ചുകഥിച്ചീടില്‍ യമകം പലമാതിരി'എന്നാണതിന്റെ ലക്ഷണം. മാതൃഭൂമിയുടെ ആസ്ഥാനമുദ്രാവാക്യവും ഇപ്പോള്‍ ഈ ലക്ഷണംതന്നെ. ഒരേകാര്യം തിരിച്ചും മറിച്ചും എഴുതി കോളം നിറയ്ക്കുന്ന പത്രം ഞങ്ങള്‍ക്കുവേണ്ട എന്നുപറഞ്ഞ് ജനങ്ങള്‍ മറ്റുപത്രങ്ങളിലേക്ക് തിരിയുന്നത് വെറുതെയാണോ.

എസ്. ജിതേഷ്ജി/S. Jitheshji said...

ഇതിന്‍ടെ ബെയ്സില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ നടത്തുന്നത് അടിയായാലും തൊഴിയായാലും ശരി പല്ലു പോയത് പാവം വീരന്‍ടെയാ...ഇതെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ കാണാന്‍ ഈ ബ്ലോഗ് സന്ദര്‍ശിച്ചാലും...
http://boologacartoon.blogspot.com/

വളയം said...

ഈ കൈയ്യേറ്റവീരനാണ്‍ ഒരിക്കല്‍ കേന്ദ്രമന്ത്രിയായത്. ഈ സാമൂഹ്യവിരുദ്ധനാണ്‍ പലതവണ (അല്ല ഇപ്പോഴും) എം.പി ആയത്.

അന്നൊക്കെ അദ്ദേഹം പുണ്യാത്മനായിരുന്നു.

പിന്നെ ഇപ്പൊ, ഈ ജുലായ് മാസത്തില്‍ പെട്ടെന്ന് ഇങ്ങിനെയൊക്കെയായിപ്പോയി.

കഷ്റ്റം. കോടികളുടെ ഓരോ വിക്രിതികള്‍ !!!

അശോക് കർത്താ said...

വളയത്തിനോട് എന്ത് പറയാന്‍? വീരനു ഒരു വലിയ പ്രമാദം പറ്റി. തന്റെ പിതാമഹന്മാര്‍ 19 -ആം നൂറ്റാണ്ട് മുതല്‍ കൈവശം വച്ച ഭൂമി എന്ന് ഒരു തവണ പറഞു. പിന്നെ അത് 1942 പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദെശപ്രകാരമാണെന്ന് പറ്ഞു. ഇതിലെ തമാശയാണു ചിന്താപഥത്തിന്റെ തീം. അല്ലാതെ അദ്ദേഹത്തെ നിരൂപിക്കാന്‍ ഞാന്‍ ആര്? അതൊക്കെ പശുക്കള്‍ ചെയ്യട്ടെ!

Sreenath R said...

മാതൃഭൂമിയും ദേശാഭിമനിയും തമ്മില്‍ ഇപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോള്‍ നടത്തുന്ന ഈ ആക്രമണം ആരു ആദ്യം തുടങ്ങി എന്ന കാര്യം നോക്കണം. മാതൃഭൂമി കഴിഞ്ഞ കുറേക്കാലമായി നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായിട്ടെ ഞാനിതിനെ കാണുന്നുള്ളു. മാതൃഭൂമി എന്ന പത്രത്തിനു ഒരു പ്രത്യേക സംസ്കാരമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതു പുലര്‍ത്തുന്ന പത്രസംസ്കാരം ഒരു വയനക്കാരന്‍ എന്നനിലക്കു പലപ്പോഴും ദഹിക്കുന്നില്ല. അതു നിലവാരത്തില്‍ നിന്നും വളരെ താണുതാണു യധാര്‍ഥത്തില്‍ ഒരു മഞ്ഞപത്ര സംസ്കരത്തിലേക്കു എത്തി എന്നതു വളരെ ശോചനീയമണു. അതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും. മാതൃഭൂമി ആഴ്ച്‌പതിപ്പു നോക്കിയാല്‍ തന്നെ അതു മനസ്സിലാക്കാം. എം. ടി. യെ പ്പോലെയുള്ളവര്‍ കൈകാര്യം ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ അവയില്‍ വരുന്ന ലേഖനങ്ങളും ഇന്നുള്ളവയും തമ്മില്‍ ഒന്നു താരതമ്മ്യ പഠനം നടത്തിനോക്കിയാല്‍ അതു വ്യക്തമാകുന്നതാണ്‌.
പിന്നെ വീരേന്ദ്രകുമാറിനെക്കുറിച്ചു ദേശാഭിമാനി ഉയര്‍ത്തികാട്ടിയ ഒരു കാര്യത്തിനും അദ്ദേഹം എന്റെ അറിവില്‍ ഇതുവരെ ഒരു വിശദീകരണവും നടത്തിയിട്ടില്ല എന്നതു ശ്രദ്ദേയമാണ്‌.അതുപോലെ തന്നെ ഇവിടുത്തെ ഒരു മാധ്യമവും (കൈരളിയും പീപ്പിളും ഒഴിച്ച്‌) അവയുടെ നിജസ്തിതി അന്വേഷിക്കനും റിപ്പോര്‍ട്ടു ചെയ്യാനും തുനിഞ്ഞിട്ടില്ല എന്നതും നമ്മള്‍ കാണണം. അതെന്തേ വീരന്‍ വിമര്‍ശനങ്ങള്‍ക്കു അതീതനോ?
അപ്പോള്‍ ചിലപ്പോള്‍ 18-7-2007 ദേശാഭിമാനി വാര്‍ത്ത ശരി എന്നും തോന്നും. വീരനെ തൊട്ടാല്‍ തൊട്ടവനു പനിക്കും എന്നരീതി ആണെങില്‍ അതു ഒരു മാധ്യമ മുതലാളിക്കും ചേര്‍ന്നതല്ല. അതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം.
വാല്‍കഷ്ണം; പ്രിയപ്പെട്ട സഖാക്കള്‍ക്ക്‌......
" മാതൃഭൂമിയേയും മനോരമയേയും പോലുള്ള കുത്തകപത്രങ്ങള്‍ എന്നെ വിമര്‍ശിച്ചാല്‍ ഞാന്‍ സന്തോഷിക്കും. പക്ഷേ എപ്പോഴെങ്കിലും അവ എന്നെ പുകഴ്‌ത്താന്‍ തുടങ്ങിയാല്‍ അപ്പോള്‍ ഞാന്‍ ജാഗരൂകനായ്‌ എന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും, അപ്പോള്‍ പ്രിയപ്പെട്ട സഖാക്കളെ നിങ്ങല്‍ മനിസ്സിലാക്കണം എന്റെ പ്രവര്‍തനങ്ങളില്‍ എന്തോ പിഴവ്‌ സംഭവിച്ചു എന്നും നിങ്ങള്‍ അവ തലനാരിഴ കീറിമുറിച്ചു എന്നെ വിമര്‍ശിക്കണം" സ. ഇ. എം. എസ്‌.